Home » അയോദ്ധ്യയിലെ ക്ഷേത്രം എന്നത് ഇന്ത്യയിലെ ജനാധിപത്യ സ്ഥാപനങ്ങളുടെ സമ്പൂർണ്ണ പരാജയമാണ് ചൂണ്ടിക്കാണിക്കുന്നത്…

അയോദ്ധ്യയിലെ ക്ഷേത്രം എന്നത് ഇന്ത്യയിലെ ജനാധിപത്യ സ്ഥാപനങ്ങളുടെ സമ്പൂർണ്ണ പരാജയമാണ് ചൂണ്ടിക്കാണിക്കുന്നത്…

by Jayarajan C N
അയോദ്ധ്യയിലെ ക്ഷേത്രം എന്നത് ഇന്ത്യയിലെ ജനാധിപത്യ സ്ഥാപനങ്ങളുടെ സമ്പൂർണ്ണ പരാജയമാണ് ചൂണ്ടിക്കാണിക്കുന്നത്…
വായനക്കാർ അറിയേണ്ടതോ ഓർക്കേണ്ടതോ ആയ ചില വസ്തുതകളുണ്ട്…
നൂറ്റാണ്ടുകളോളം പഴക്കമുള്ള ഒരു പള്ളിയ്ക്ക് അകത്ത് 1949ൽ ഏതോ ഒരാൾ രഹസ്യമായി ഹിന്ദു വിഗ്രഹം കൊണ്ടു വന്ന് വെച്ചിട്ടു പോയി… അയാളെ പിടിക്കാൻ പോയിട്ട് അയാൾ ചെയ്തത് ശുദ്ധ ക്രിമിനൽ തെമ്മാടിത്തമാണെന്ന് പറയാൻ പോലും അന്ന് കോൺഗ്രസിന് കഴിഞ്ഞില്ല…
അന്ന് ഇതിനെതിരെ ശക്തമായി പ്രതികരിച്ച വ്യക്തി നെഹ്രു ആയിരുന്നു. ആ വിഗ്രഹം എടുത്ത് സരയൂ നദിയിൽ ഒഴുക്കാനദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ഇന്നത്തെ ബിജെപിയുടെ പിതാമഹന്മാരായ അന്നത്തെ ഉത്തർപ്രദേശ് കോൺഗ്രസ് ഭരണകൂടം അതിന് തയ്യാറായില്ല..
വടക്കേ ഇന്ത്യൻ കോൺഗ്രസ് എന്നത് ഇപ്പോഴും ഒരു പകുതി ബിജെപിയാണ് എന്നത് ഇനിയെങ്കിലും നാം മനസ്സിലാക്കണം. തീർച്ചയായും ചില നേരങ്ങളിൽ വളരെ കൃത്യമായ നിലപാടുകൾ ഉയർത്തുന്ന കോൺഗ്രസ്സുകാർ വടക്കേ ഇന്ത്യയിലുണ്ട് എന്നതും വിസ്മരിക്കുന്നില്ല.
ഇനി മറ്റൊന്നുള്ളത് നാം കാണേണ്ടത് 1986ൽ ബാബറി മസ്ജിദിന്റെ പൂട്ട് തുറന്ന് ആറു വർഷം തികഞ്ഞപ്പോഴേയ്ക്കും ആ പള്ളി തകർക്കപ്പെട്ടു എന്നതാണ്.
അതായത്, വിഗ്രഹം ആദ്യം കയറ്റി വെച്ച ക്രിമിനൽ തെമ്മാടിത്തത്തിന്റെ എത്രയോ മടങ്ങ് വലിയ ക്രിമിനൽ കുറ്റമാണ് ഒരു ആരാധാനാലയം ഒരു ദാക്ഷിണ്യവുമില്ലാതെ തല്ലിത്തകർത്തു കളഞ്ഞത്…
ഈ ക്രിമിനൽ ഭീകര കൃത്യനേരത്ത് സംസ്ഥാനത്തും കേന്ദ്രത്തിലും ഉണ്ടായിരുന്ന സർക്കാരുകൾ കാണിച്ച നിഷ്ക്രിയത്വം ഇന്നത്തെ അയോദ്ധ്യാ രാമക്ഷേത്ര പരിപാടിയെ പോലെ തന്നെ ഹിന്ദുത്വ വർഗ്ഗീയ പക്ഷപാതിത്തമായി കാണേണ്ടതുണ്ട്.
ഇനിയാണ് ഇന്ത്യാ മഹാരാജ്യം കണ്ട ഏറ്റവും ദയനീയമായ ജനാധിപത്യ ലംഘനങ്ങളിലൊന്ന് സംഭവിക്കുന്നത്…
2019ലെ സുപ്രീം കോടതി അയോദ്ധ്യ വിധി പ്രഖ്യാപിക്കുന്നത് അഞ്ചു ജഡ്ജിമാർ ഏക കണ്ഠമായിട്ടായിരുന്നു.
എന്നാൽ 1045 പേജുകൾ വരുന്ന വിധി ആരു തയ്യാറാക്കി എന്നത് ഒരു ജഡ്ജിയും എഴുതാതെ പോയത് എന്തൊരു വിരോധാഭാസമാണ് എന്നു നാം കാണണം.
ഈ വിധി നിങ്ങളോർക്കുന്നുവോ? ഇല്ലെങ്കിൽ ഓർമ്മിപ്പിക്കാം…
വിധി പറയുന്നു:
“ബാബറി മസ്ജിദ് കഴിഞ്ഞ 500 വർഷങ്ങളേറെയായി ആ സ്ഥലത്ത് ഉണ്ടായിരുന്നതാണ്…
അമ്പലം പൊളിച്ചിട്ടാണ് പള്ളി പണിതത് എന്നതിന് ഒരു തെളിവുമില്ല…
1949ൽ ഏതോ ക്രിമിനൽ ആ പള്ളിയിൽ ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ കടത്തി വെച്ച് അത് പൂട്ടിക്കുന്നതു വരെ മുസ്ലീങ്ങൾ എന്നും അതിൽ ആരാധന നടത്തിക്കൊണ്ടിരുന്നതാണ്…”
ഇത്രയും എഴുതി വെച്ച കോടതി പിന്നെ കാണിക്കുന്ന സർക്കസ് ജനാധിപത്യ സ്ഥാപനം എപ്രകാരമാണ് ഫാസിസത്തിന്റെ മുന്നിൽ തകർന്നു വീണത് എന്നതിന് ഉത്തമ ഉദാഹരണമാണ്…. ഇത് നിങ്ങൾ കുട്ടികളോട് പറഞ്ഞു കൊടുക്കേണ്ടതുണ്ട്…
ആ പ്രദേശം., അതായത് അയോദ്ധ്യ എന്ന പ്രദേശം ഹിന്ദുക്കൾക്ക് രാമന്റെ ഭൂമി എന്ന സങ്കൽപ്പത്താൽ പാവനമായ പ്രദേശമാണത്രെ… അതു കൊണ്ട് അവിടെ അമ്പലം പണിയാമത്രെ….!
ഇത്തരത്തിൽ ജനാധിപത്യത്തെ വേട്ടയാടിക്കൊണ്ട് നിർമ്മിക്കപ്പെടുന്ന ഈ ക്ഷേത്രത്തിന് പിന്നിൽ രാമഭക്തിയല്ല, മറിച്ച് ഫാസിസമാണ് എന്നും അത് പള്ളി തകർത്ത് അവിടെ പണിയുന്ന ഒന്നാണെന്നും പറയാൻ എന്തേ ഒരു പ്രധാനിയും തയ്യാറാവുന്നില്ല?
ഇതാണ് ഇന്ത്യയിലെ, വിശേഷിച്ച് വടക്കേ ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ജനാധിപത്യ-മതേതര വിരുദ്ധ നിലപാട്. ആത്യന്തികമായി അത് മറ നീക്കി പുറത്തു വന്നിരിക്കുന്നു…
ഇതു കൊണ്ടു തന്നെ ഇന്ത്യയിൽ വിശേഷിച്ച് വടക്കേ ഇന്ത്യയിൽ സംഘപരിവാരങ്ങളുടെ മുഖ്യ പാർട്ടിയായ ബിജെപി തന്നെ ആധിപത്യം നേടും.
അതിന്റെ പിന്നിലിഴയുന്ന നിലപാടുകളുമായി ഏതു കൊടി പിടിച്ചു കൊണ്ടും രാഷ്ട്രീയം പറയുന്നവർക്ക് ഇന്ത്യൻ ജനതയെ ജനാധിപത്യത്തിലേക്കോ മതേതരത്വത്തിലേക്കോ നയിക്കാൻ കഴിയില്ല.
ഇത് ഇപ്പോഴത്തെ ഇന്ത്യ നേതൃത്വവും മുന്നണിയും ഒക്കെ തിരിച്ചറിയുമോ എന്നും തെറ്റ് തിരുത്തുമമോ എന്നും കണ്ടറിയണം..
(എഫ് ബി പോസ്റ്റ്)

You may also like

Leave a Comment