Home » മോനു മനേസർ – ഹരിയാനയിലെ കലാപത്തിന്റെ പിന്നിൽ..

മോനു മനേസർ – ഹരിയാനയിലെ കലാപത്തിന്റെ പിന്നിൽ..

by Jayarajan C N

ഫോട്ടോയിൽ കാണുന്ന ആളെ ഒന്നറിഞ്ഞിരിക്കുന്നത് നല്ലതാണ്…

ഇതാണ് മോനു മനേസർ എന്ന ബജ്രംഗ് ദൾ പ്രവർത്തകൻ…

നസീർ, ജുനൈദ് എന്ന രണ്ടു പാവം മുസ്ലീങ്ങളെ തട്ടിക്കൊണ്ടു പോയി അവരുടെ വാഹനത്തോടു കൂടി കത്തിച്ച കേസിൽ പോലീസ് കേസെടുത്ത 21 പേരിൽ പ്രധാനി…

പക്ഷേ, ബജ്രംഗ് ദൾകാരനായതു കൊണ്ട് ഭരണ സ്വാധീനത്താൽ പിടി കൊടുക്കാതെ മുങ്ങി…

ബജ്രംഗ് ദൾ പ്രവർത്തകരെ പിടിക്കാൻ പോലീസിനും താൽപ്പര്യം കാണാത്തത് സ്വാഭാവികം…

ഫെബ്രുവരി ഈ കൊലപാതകങ്ങൾക്ക് ശേഷം ആൾ നേപ്പാളിലേക്ക് കടന്നു എന്നാണ് ദി ട്രിബ്യൂൺ മാദ്ധ്യമം റിപ്പോർട്ട് ചെയ്തത്…

പോലീസ് കേസ് നിലനിൽക്കുമ്പോൾ എപ്രകാരം രാജ്യം വിട്ടു പോകാൻ കഴിയും എന്ന് ചോദിക്കുന്ന ശുദ്ധ ഗതിക്കാരുണ്ട്….

ടീസ്റ്റാ സെതൽവാദിന്റെ പാസ്പോർട്ട് പിടിച്ചു വെയ്ക്കുകയും വാസുവേട്ടനെ ജയിലിൽ അടയ്ക്കുകയും ചെയ്ത നീതിന്യായ പീഠങ്ങൾ ഒരു കാലത്തും മോനു മനേസർ എപ്രകാരം നാടു വിട്ടു എന്നു ചോദിക്കുമെന്ന് കരുതേണ്ടതില്ല…

ഫാസിസം എന്നു വെച്ചാൽ അതാണ്….

എന്നാൽ ജൂലൈ 27ന് ഹിന്ദുത്വാ വാച്ച് എന്ന സ്വതന്ത്രാന്വേഷണ ഏജൻസി ജിയോ ലൊക്കേഷൻ വെച്ച് മോനു തായ് ലാന്റിലാണ് എന്ന് കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്യുകയും അവിടെ രണ്ടു റൈഫിളുകൾ കൈകളിലേന്തി ,ഷൂട്ടിങ്ങ് നടത്തുന്നതടക്കം വീഡിയോ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

തായ് ലാന്റിൽ ബീഫ് ഇല്ലേ എന്നൊന്നും ആരും ചോദിച്ചേക്കരുത്….അവിടെ ഏതു ഹിന്ദുത്വ സംഘടനയായിരിക്കും ഉണ്ടാവുക എന്നതും വ്യക്തമല്ല. എന്തായാലും തായ് ലാന്റിലെ ജീവിതം നമുക്ക് ഊഹിക്കാവുന്നതാണ്..

ഇങ്ങിനെയൊക്കെ വിരാജിക്കുന്ന മോനു മനേസറുടെ ഒരു വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി. താൻ ഹരിയാനയിലെ നൂഹിൽ തിങ്കളാഴ്ച വിശ്വ ഹിന്ദു പരിഷത്തും മറ്റ് ഹിന്ദുത്വ ശക്തികളുടെയും നേതൃത്വത്തിൽ നടത്തുന്ന ബ്രിജ് മണ്ഡൽ ജലാഭിഷേക ഘോഷയാത്രയിൽ പങ്കെടുക്കും എന്ന് അതിൽ അവകാശപ്പെട്ടു..

ഇതാണ് നൂഹിലെ മുസ്ലീങ്ങളെ പ്രകോപിപ്പിച്ചത് എന്നാണ് ഹിന്ദുസ്ഥാൻ ടൈംസ്, ന്യൂസ് 18 പോലുള്ള മാദ്ധ്യമങ്ങൾ പറയുന്നത്.

ഈ ഘോഷയാത്ര കടന്നു പോകുന്ന നൂഹ് മുസ്ലീം ഭൂരിപക്ഷ പ്രദേശമാണ്. രാമ നവമി, ഹനുമാൻ ചാലിസ എന്നീ പേരുകളിലൊക്കെ ബജ്രംഗ് ദളും വിശ്വഹിന്ദു പരിഷത്തും ഈ വർഷവും കഴിഞ്ഞ വർഷവും മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലും ആരാധനാലയങ്ങൾക്ക് മുന്നിലും ഉണ്ടാക്കിയ ഭീകരതകൾ തന്നെയാണ് മോനു മനേസറെ പോലെ ഒരുത്തൻ ഘോഷയാത്രയിൽ ഉണ്ടെങ്കിൽ ഉണ്ടാകാൻ പോകുന്നത് എന്ന് ധരിച്ച മുസ്ലീം യുവാക്കൾ തന്നെയാണ് ഘോഷയാത്രയെ തടയുകയും കല്ലെറിയുകയും മറ്റ് ആക്രമണങ്ങൾ നടത്തുകയും ചെയ്തത്.

ഇതിലൂടെ സംഘപരിവാർ തങ്ങളുദ്ദേശിച്ച കാര്യങ്ങൾ നേടി. അവർ ഗുരുഗ്രാമിലെ അഞ്ജുമാൻ പള്ളിയിൽ കയറി ഇമാമിനെ വെടിവെച്ചും കുത്തിയും മറ്റും കൊല്ലുകയും പള്ളി കത്തിയ്ക്കുകയും ചെയ്തു.

ഈ സമയം ദേശീയ മാദ്ധ്യമങ്ങൾ മറ്റൊരു കഥ പ്രചരിപ്പിച്ചു. നൂഹിലുള്ള അമ്പലം ആക്രമിക്കപ്പെട്ടു എന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള വാർത്ത ആയിരുന്നു അത്.

വാസ്തവമെന്താണ്?

അമ്പലത്തിന് നേരെ ഒരു ആക്രമണവും നടന്നില്ല. അതിൽ തമ്പടിച്ചിരുന്ന ആളുകൾ പുറത്തു നടന്ന ആക്രമണങ്ങളെ ഭയന്ന് കഴിഞ്ഞിരുന്നവരും മറ്റും ആയിരുന്നെങ്കിലും മണിക്കൂറുകൾ കഴിഞ്ഞ് അവരെല്ലാം അവിടം വിട്ടു പോകുകയും ചെയ്തു.

ഇത്രയുമൊക്കെ പറയാൻ കാരണമുണ്ട്…

ഏഷ്യാനെറ്റ് ന്യൂസ് പോലുള്ള മലയാളം മാദ്ധ്യമങ്ങൾ ഈ വിവരങ്ങളൊക്കെ പൂഴ്ത്തി വെച്ച് റിപ്പോർട്ട് ചെയ്തതായിട്ടാണ് കണ്ടത്.

അതിനാൽ വായനക്കാരെ തെറ്റിദ്ധരിപ്പിച്ച് സംഘപരിവാറിന് രക്ഷപ്പെടാൻ സൌകര്യം ഉണ്ടാക്കിക്കൊടുക്കുകയാണ് ഈ മാദ്ധ്യമങ്ങൾ ചെയ്യുന്നത്.

ദേശീയ മാദ്ധ്യമങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യന്നു എന്നവകാശപ്പെടുന്ന മേൽപ്പറഞ്ഞ ചാനലുകൾ എന്തു കൊണ്ട് ഹിന്ദുസ്ഥാൻ ടൈംസ്, ന്യൂസ് 18 പോലുള്ള ദേശീയ മാദ്ധ്യമങ്ങൾ പറഞ്ഞത് കാണാതെ പോയി എന്നാരും ചോദിക്കേണ്ടതില്ല.

കാരണം, ഇവിടെയുള്ള മാദ്ധ്യമങ്ങളുടെ ഒരു പൊതു ദിശ സംഘപരിവാറുകാർക്ക് അനുകൂലമായ തലത്തിലാണ് എന്നതു തന്നെ…

ഇന്ത്യയിലെമ്പാടും ഇത്തരം വർഗ്ഗീയ സംഘർഷങ്ങൾ സംഘപരിവാർ ആസൂത്രണം ചെയ്യുന്നുണ്ട്. സംഘാടകർക്ക് സ്വദേശത്തും വിദേശത്തും സൌകര്യം അവർ ഒരുക്കിക്കൊടുക്കുന്നുമുണ്ട്….

ഹിന്ദു രാഷ്ട്രത്തിലേക്കും ഫാസിസത്തിന്റെ കൂടുതൽ കടുത്ത ഘട്ടത്തിലേക്കും നാം സഞ്ചരിച്ചു കൊണ്ടിരിക്കയാണ്…

സി എൻ ജയരാജൻ

You may also like

Leave a Comment