കേരളത്തിലെ കുടിവെള്ള മേഖലയെ വിദേശ കമ്പനിക്ക് പതിച്ചു നൽകുന്ന കരാർ റദ്ദാക്കണമെന്ന് CPI(ML) റെഡ് സ്റ്റാർ ആവശ്യപ്പെട്ടു.
എറണാകുളം ജില്ലാ കമ്മറ്റി നടത്തിയ പത്ര സമ്മേളനത്തിൽ എം.കെ. ദാസൻ ,ടി.സി സുബ്രഹ്മണ്യൻ, കെ.എസ് സിന്ധു, എം.കെ കൃഷ്ണൻകുട്ടി, ഷാജഹാൻ അബ്ദുൾ ഖാദർ എന്നിവർ പങ്കെടുത്തു.
മെയ് 15-ന് കേരള കാബിനറ്റ് അംഗീകാരം നൽകിയ ADB കുടിവെള്ള സ്വകാര്യവൽക്കരണ പദ്ധതി ഫ്രഞ്ച് കമ്പനിയായ സീയൂസിന് കുടിവെള്ള മേഖല പതിച്ചു നൽകുന്ന കരാറാണ്.
ഒരു രാഷ്ട്രത്തിൻ്റെ പ്രാഥമിക പ്രകൃതിദത്ത ഉൽപ്പന്നമാണ് ശുദ്ധജലം. സംസ്ഥാനങ്ങൾ തമ്മിലും രാഷ്ട്രങ്ങൾ തമ്മിലും ജലയുദ്ധങ്ങൾ നടക്കുന്ന കാലത്ത്, കാലവർഷവും തുലാവർഷവും സമൃദ്ധമാക്കുന്ന 44ശുദ്ധജല നദികളുള്ള കേരളത്തിലെ കുടിവെള്ള മേഖലയിലേക്കുള്ള കടന്നുകയറ്റത്തിനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്.
ഇതുവഴി ജല സംസ്കരണം, പൈപ്പ് സ്ഥാപിക്കൽ, ജലവിതരണം , നിർവ്വഹണം എന്നിവ പൂർണ്ണമായും വിദേശ കമ്പനിയുടെ നിയന്ത്രണത്തിലാകും. അശാസ്ത്രീയമായ അസൂത്രണവും വിനിയോഗവുമാണ് കേരളത്തിലെ കുടിവെള്ള മേഖല നേരിടുന്ന പ്രതിസന്ധിക്ക് കാരണം.
ADB യിൽ നിന്ന് പണം കടമെടുക്കുന്നതിനുള്ള ഉപാധികളിൽ പെടുത്തി കുടിവെള്ള മേഖല വിദേശ കമ്പനിക്ക് കൈമാറുന്നതോടെ ലാഭം മാത്രം ലക്ഷ്യമാക്കുന്ന സ്വകാര്യ കമ്പനി നിലവിലുള്ള കേരള വാട്ടർ അതോറിറ്റിയെ ഏറ്റെടുക്കുന്ന അവസ്ഥയാണുണ്ടാവുക. ഇതു് മനസ്സിലാക്കിയാണ് വിവിധ യൂണിയനുകളിൽപ്പെട്ട വാട്ടർ അതോറിറ്റി ജീവനക്കാർ സ്വന്തം തൊഴിലിടം സംരക്ഷിക്കാനായി കഴിഞ്ഞ രണ്ടു വർഷമായി പ്രക്ഷോഭങ്ങളിൽ ഏർപ്പെട്ടത്. അവരുടെ സമര നേതൃത്യം ഇപ്പോൾ പ്രക്ഷോഭത്തിൽ നിന്ന് പിന്മാറുകയും സ്വകാര്യവൽക്കരണ നയം അംഗീകരിക്കുകയും ചെയ്തിരിക്കുന്നു.
കാര്യമായ പ്രതിസന്ധികളില്ലാതെ ജലവിതരണം നിർവ്വഹിക്കുന്ന എറണാകുളം ജില്ലയിലെ കുടിവെള്ള സംസ്കരണ, ജലവിതരണ നിർവ്വഹണ ശൃംഖലയിൽ വിദേശ കമ്പനിയുടെ കടന്നുകയറ്റത്തോടെ അപരിഹാര്യമായ ദുരന്തങ്ങളെയാവും നേരിടേണ്ടി വരിക.
വൈദ്യുതി മേഖലയിലേതുപോലെ വിവിധ തരം താരിഫുകളും നിരക്കുകളും കുടിവെള്ള മേഖലയിൽ പ്രാബല്യത്തിലാവും. ഗാർഹിക , കച്ചവട,വ്യവസായിക ഉപഭോക്താക്കളെ ബാധിക്കുകയും ഇപ്പോൾ പ്രതിസന്ധി നേരിടുന്ന, കുടിവെള്ളം ഉപയോഗിക്കുന്ന ഹോട്ടലുകൾ, റസ്റ്റോറൻ്റുകൾ, ഹോം സ്റ്റേകൾ, ലോഡ്ജുകൾ, ചെറുകിട കച്ചവട സ്ഥാപനങ്ങൾ എന്നിവ അതിജീവിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്യും.
2020 ൽ തിരുവനന്തപുരത്തും കൊച്ചിയിലും എഡിബി വായ്പയോടെ 24 മണിക്കൂറും തടസ്സമില്ലാത്ത ജലവിതരണ പദ്ധതി നടപ്പിലാക്കുന്നതിന് സംസ്ഥാന സർക്കാർ ഭരണാനുമതി നൽകി. പദ്ധതിക്കായി നിർവ്വഹണ ഏജൻസിയായ കേരള വാട്ടർ അതോറിറ്റി സമർപ്പിച്ച 2,511 കോടിയുടെ വിഹിതം സർക്കാർ അംഗീകരിക്കുകയും ചെയ്തു .മൊത്തം തുകയുടെ 70% (₹1,757.7 കോടി) എഡിബി വായ്പയായും ബാക്കി 30% (₹753.3 കോടി) സംസ്ഥാന വിഹിതമായും വഹിക്കും എന്നതായിരുന്നു പദ്ധതി.
പിന്നീട്, പദ്ധതിയുടെ ആദ്യ ഘട്ടം കൊച്ചി നഗരപരിധിക്കുള്ളിൽ നടപ്പിലാക്കാൻ തീരുമാനിച്ചു. കുടിവെള്ള വിതരണ ശൃംഖലയുടെ നവീകരണം ഒരു പ്രോജക്ട് കൺസൾട്ടന്റിനെ തിരഞ്ഞെടുക്കുന്നതിനുള്ള താൽപ്പര്യവും ഉൾപ്പെടെ രണ്ട് പ്രവൃത്തികൾ തുടക്കത്തിൽ ടെൻഡർ ചെയ്തു
എന്നാൽ, കൊച്ചിയിലെ ജലവിതരണ സംവിധാനം സ്വകാര്യവൽക്കരിക്കുന്നതിന് കാരണമാകുമെന്നതിനാൽ കെ ഡബ്ല്യു എയിലെ ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതി പദ്ധതിക്കെതിരെ പ്രക്ഷോഭമാരംഭിച്ചു. സർക്കാരാവട്ടെ
കൊച്ചിയിലും പരിസര പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം അവസാനിപ്പിക്കുന്നതിനായി പെരിയാറിൽ നിന്ന് 190 എംഎൽഡി വെള്ളം ശേഖരിക്കുന്നതിനുള്ള സ്വകാര്യ പദ്ധതി, നടപ്പാക്കൽ വേഗത്തിലാക്കുന്നതിനായി എഡിബി ധനസഹായത്തോടെ കൊച്ചിയിലെ കേരള അർബൻ വാട്ടർ സപ്ലൈ ഇംപ്രൂവ്‌മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി.
ആലുവയിലെ ജലശുദ്ധീകരണ പ്ലാന്റിന് സമീപമുള്ള കെഡബ്ല്യുഎയുടെ ഉടമസ്ഥതയിലുള്ള 1.57 ഹെക്ടർ ഭൂമിയിലാണ് 190 എംഎൽഡി പദ്ധതി വിഭാവനം ചെയ്തത്. കൊച്ചി കോർപ്പറേഷന്റെ കീഴിലുള്ള പ്രദേശങ്ങളിലും, സമീപത്തുള്ള അഞ്ച് മുനിസിപ്പാലിറ്റികളിലും, 13 പഞ്ചായത്തുകളിലും കുടിവെള്ള വിതരണം ഉറപ്പാക്കുക എന്നതായിരുന്നു ലക്ഷ്യം. നിലവിലുള്ള കുടിവെള്ള വിതരണം ഉപഭോക്താക്കളുടെ ഗാർഹിക, വാണിജ്യ ആവശ്യങ്ങൾ നിറവേറ്റുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇത് പരിഗണിക്കുകയും സ്വകാര്യ കച്ചവടവൽക്കരണത്തിന് സാഹചര്യമൊരുക്കുകയുമായിരുന്നു 90 കളിൽ പെരിയാർ വില്പനയ്ക്ക് വെച്ച സർക്കാർ പോളിസിയെ പരാജയപ്പെടുത്തിയെങ്കിലും പുതിയ സ്വകാര്യവൽക്കരണ പദ്ധതി കേരളത്തിലെ മുഴുവൻ ജലസ്രോതസ്സുകളും കോർപ്പറേറ്റ് കമ്പനികളുടെ നിയന്ത്രണത്തിലാക്കുന്നതാണ്. ഇതിനെ പരാജയപ്പെടുത്തേണ്ടത് കേരളീയരുടെ ഉത്തരവാദിത്വമാ ണെന്നും ആ ചുമതല ഏറ്റെടുക്കാൻ ജനങ്ങളെ അണി നിരത്തി കുടിവെള്ള സ്വകാര്യവൽക്കരണത്തെ പരാജയപ്പെടുത്തുമെന്ന് നേതാക്കൾ വ്യക്തമാക്കി.