പിണറായി കേരളത്തെ സംഘപരിവാറിന് തീറെഴുതുന്നു.
തൃശൂരിലെ യുദ്ധവിരുദ്ധ പ്രവർത്തകരുടെ അറസ്റ്റ്:
സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ, സംസ്ഥാന കമ്മിറ്റി
കശ്മീരിലെ പഹൽഗാമിൽ തീവ്രവാദികൾ നിരപരാധികളായ മനുഷ്യരെ വധിച്ചതിനെ തുടർന്ന് ആരംഭിച്ച അതിർത്തി സംഘർഷങ്ങളും, ഇന്ത്യ-പാക് യുദ്ധ സന്നാഹങ്ങൾക്കും എതിരെ, ജാനാധിപത്യ ശക്തികളിൽ നിന്നും ശക്തമായ പ്രതികരണങ്ങൾ ഇന്ത്യയൊട്ടുക്കും ഉയർന്നുവന്നിരുന്നു.
സങ്കുചിത ദേശീയ ജ്വരം ആളിക്കത്തിക്കാനും, രാജ്യസ്നേഹത്തിൻ്റെ മറപിടിച്ച് യുദ്ധവെറി സൃഷ്ടിക്കാനും നടത്തുന്ന ശ്രമങ്ങൾക്കെതിരെ ജാഗ്രത പാലിക്കാനും ജനങ്ങൾക്ക് ദുരിതം മാത്രം സമ്മാനിക്കുന്ന യുദ്ധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് യുദ്ധവിരുദ്ധ സമാധാന റാലി തൃശൂരിലും ഇന്നലെ നടത്താൻ തീരുമാനിച്ചത്.
യുദ്ധം മാനവികതയ്‌ക്കെതിരായുള്ള കുറ്റകൃത്യമായി തിരിച്ചറിഞ്ഞുകൊണ്ട് ശക്തമായ യുദ്ധവിരുദ്ധ വികാരം വളര്‍ത്തിയെടുക്കുക എന്നത് ഏതൊരു ജനാധിപത്യവാദിയുടെയും കടമയാണ്.
തൃശൂരിൽ യുദ്ധവിരുദ്ധ പ്രകടനം ആരംഭിക്കുന്നതിന് മുമ്പെ തന്നെ ആർ.എസ്. എസ്. ഭീഷണിക്ക് വഴങ്ങി, റാലി ആരംഭിക്കുന്നതിനും മുമ്പെ തന്നെ പതിനൊന്ന് യുദ്ധവിരുദ്ധ പ്രവർത്തകരെ അറസ്റ്റു ചെയ്യുകയാണ് പിണറായി സർക്കാർ ചെയ്തത്. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
Preventive Detention (Sec-170) പ്രകാരം കസ്റ്റഡിയിലെടുത്ത് അവരുടെ പേരിൽ കേസ് ചാർജ് ചെയ്ത നടപടി ആർഎസ് എസിന് വേണ്ടി പിണറായി ചെയ്യുന്ന ദാസ്യ വേലയാണ്. ആർ എസ് എസിൻ്റെ തീട്ടു രങ്ങൾക്ക് വിധേയമായി മാത്രമെ കേരളത്തിലെ പൊലീസ് പ്രവർത്തിക്കുകയുള്ളു എന്നതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തൃശൂരിൽ കണ്ടത്.
രാജാവിനെക്കാൾ വലിയ രാജഭക്തി കാണിച്ചു കൊണ്ടു കേന്ദ്രത്തിലെ ഫാസിസ്റ്റു ശക്തികളെ പ്രീണിപ്പിക്കുന്നതിന് വേണ്ടി മാത്രമാണ് പിണറായി കേരളത്തിലെ പൊലീസ് സേനയെ ഉപയോഗപ്പെടുത്തുന്നത്.
പൗരൻ്റെ ജനാധിപത്യപരമായ അവകാശങ്ങളെ ഫാസിസ്റ്റു ശക്തികൾക്ക് ഇതുവഴി അടിയറ വെക്കുകയാണ് സർക്കാർ. യുദ്ധവിരുദ്ധ റാലിക്കെതിരെ ആർ എസ് എസ് ഭീഷണി ഉയർന്നത് കൊണ്ടാണ് ഇവരെ അറസ്റ്റ് ചെയ്തത് എന്ന പൊലീസ് ഭാഷ്യം ആർ.എസ്.എസിൻ്റെ എന്തു ഭീഷണിക്കും എന്ത് അതിക്രമങ്ങൾക്കും തെമ്മാടിത്തരത്തിനും പൊലീസ് വഴിപ്പെടും എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
സമാധാനപരമായി റാലി നടത്തുന്നവരെ കയ്യേറ്റം ചെയ്യാന്‍ പൊതുസ്ഥലത്ത് കുറുവടിയുമായി കൂട്ടംകൂടി നില്‍ക്കുന്നവരെ അറസ്റ്റ് ചെയ്യാതെ സമാധാന റാലി നടത്തുന്നവരെ അറസ്റ്റ് ചെയ്യുന്നതിന്റെ യുക്തിയെന്താണെന്ന് പിണറായി വിശദീകരിക്കേണ്ടതുണ്ട്.
യുദ്ധവെറി പൂണ്ട ആൾക്കൂട്ട യുക്തിയെ പിന്തുണക്കുകയും കേരളത്തിലെ പൊതുസമൂഹത്തെയും പ്രവർത്തകരെയും ഇത്തരം ഫാസിസ്റ്റ് ചട്ടമ്പികൾക്ക് വേണ്ടി തടവറയിലടക്കുകയും ചെയ്യുന്ന ജനാധിപത്യവിരുദ്ധ നടപടിയിൽ ശക്തമായി ഞങ്ങൾ പ്രതിഷേധിക്കുന്നു. കേരളത്തെ സംഘപരിവാറിന് തീറെഴുതാനുള്ള പിണറായിയുടെ നീക്കത്തെ ചെറുത്തു തോൽപ്പിക്കേണ്ടതുണ്ട്.അറസ്റ്റ് ചെയ്യപ്പെട്ട പ്രവർത്തകർ ക്കെതിരെയുള്ള കേസുകൾ സർക്കാർ പിൻവലിക്കണമെന്നും, സർക്കാറിൻ്റെ ജനാധിപത്യവിരുദ്ധമായ ഇത്തരം നടപടികളെ ചോദ്യം ചെയ്യാൻ ജനാധിപത്യ ശക്തികൾ മുന്നോട്ട് വരണമെന്നും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
എം.പി. കുഞ്ഞിക്കണാരൻ
സെക്രട്ടറി
സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ
സംസ്ഥാന കമ്മിറ്റി.
എറണാകുളം,
11-05-2025.