ചീമേനി ആണവ നിലയ നീക്കത്തിനെതിരെ അണിനിരക്കുക:
ആണവനിയമ ഭേദഗതി പിൻവലിക്കുക.
സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ.
കണ്ണൂർ: ആണവ ഉല്പാദന മേഖലയിൽ സ്വകാര്യ കുത്തകകൾക്ക് പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ 2010 ലെ ആറ്റമിക് എനർജി ആക്ടും, ആണവ അപകടങ്ങളിന്മേലുള്ള സിവിൽ ബാദ്ധ്യത നിയമവും ഭേദഗതി ചെയ്യാനുള്ള നിർദ്ദേശം പിൻവലിക്കണമെന്ന് സി.പി.ഐ(എംഎൽ) റെഡ്സ്റ്റാർ കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെടുന്നു. ആണവ മേഖലയിലേക്ക് സ്വകാര്യ കുത്തകകൾ കടന്നു വരുന്നതോട് കൂടി യാതൊരു പരിരക്ഷയും ജനങ്ങൾക്ക് കിട്ടാൻ പോകുന്നില്ല.
ഈ സാഹചര്യത്തിൽ ചീമേനിയിൽ സ്ഥാപിക്കാൻ നിർദ്ദേശിക്കപ്പെട്ട ആണവ നിലയം ഗുരുതരമായ വെല്ലുവിളിയാണ് ഉയർത്തുന്നത്. പരിസ്ഥിതിക്കും, മനുഷ്യരാശിക്കും പരിഹരിക്കാനാകാത്ത വിധം ദുരന്തങ്ങൾ വിതക്കുന്ന ആണവ നിലയം ചീമേനിയിൽ സ്ഥാപിക്കാൻ കേരള സർക്കാർ ഒത്താശ ചെയ്യരുത്. ചെറുകിട മോഡുലാർ റിയാക്ടറുകൾ അപകടം കുറഞ്ഞവയാണെന്നും, ലാഭകരമാണെന്നും ഉള്ള അവകാശവാദങ്ങൾ ജനങ്ങളുടെ പ്രതിഷേധം മറികടക്കാനുള്ള തന്ത്രത്തിൻ്റെ ഭാഗമാണ്. സാധാരണ ആണവ നിലയങ്ങളിൽ നിന്നുള്ള പ്രശ്നങ്ങൾ മോഡുലാർ റിയാക്ടറുകൾക്കുമുണ്ടെന്ന് വിവിധ രാജ്യങ്ങളിലെ അനുഭവങ്ങൾ ആണവ വിദഗ്ധർ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ ചീമേനിയിൽ സ്ഥാപിക്കാൻ ലക്ഷ്യമിടുന്ന ആണവ നിലയത്തിന്നെതിരെ ജനങ്ങൾ ശക്തമായി പ്രതികരിക്കണമെന്നും സി.പി.ഐ(എംഎൽ) റെഡ്സ്റ്റാർ ജില്ലാ കമ്മിറ്റി അഭ്യർത്ഥിക്കുന്നു. ജില്ലാ കമ്മിറ്റി യോഗത്തിൽ വിനോദ്കുമാർ രാമന്തളി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.വി.അശോകൻ റിപ്പോർട്ട് അവതരിപ്പിച്ചു. പി.വി. പത്മനാഭൻ,പവിത്രൻ കെ. അബുബക്കർ എന്നിവർ സംസാരിച്ചു.
– പി.വി.അശോകൻ,
സെക്രട്ടറി,
സി.പി.ഐ(എംഎൽ)
റെഡ്സ്റ്റാർ –
ജില്ലാ കമ്മിറ്റി,
കണ്ണൂർ.
9446775339