Home » ആർഎസ്എസ് നിയോ ഫാസിസത്തെ മനസ്സിലാക്കുകയും ഫാസിസ്റ്റ് വിരുദ്ധ പ്രസ്ഥാനം കെട്ടിപ്പടുക്കുകയും ചെയ്യുക – പി ജെ ജെയിംസ്

ആർഎസ്എസ് നിയോ ഫാസിസത്തെ മനസ്സിലാക്കുകയും ഫാസിസ്റ്റ് വിരുദ്ധ പ്രസ്ഥാനം കെട്ടിപ്പടുക്കുകയും ചെയ്യുക – പി ജെ ജെയിംസ്

by Jayarajan C N

പശ്ചാത്തലം

ലോകത്തിലെ ഏറ്റവും വലിയ ഫാസിസ്റ്റ് സംഘടനയായ ആർഎസ്എസിന്റെ രാഷ്ട്രീയ ഉപകരണമാണ് ഇന്ത്യയിൽ ഭരണകൂട അധികാരം കയ്യാളുന്ന ബിജെപി. യൂറോപ്പിൽ ഫാസിസം പ്രത്യക്ഷപ്പെട്ട ഏതാണ്ട് അതേ സമയത്താണ് മനുസ്മൃതിയുടെ പ്രത്യയശാസ്ത്ര അടിത്തറയുള്ള ആർഎസ്എസ് 1925-ൽ ഹെഡ്ഗേവാറിനെ ആദ്യത്തെ സർസംഘചാൽക്കയായി സ്ഥാപിച്ചത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, കൊളോണിയൽ ഭരണത്തെ മാത്രമല്ല, ഫ്യൂഡൽ ക്രമത്തെയും ബ്രാഹ്മണ ജാതി വ്യവസ്ഥയെയും വെല്ലുവിളിച്ചു കൊണ്ട് വളരെ പ്രക്ഷുബ്ധാത്മകമായിരുന്നു ആർഎസ്എസ് ഉത്ഭവിച്ച 1920-കളുടെ ദശകം. ദലിതരടക്കമുള്ള അസ്പൃശ്യ ജനവിഭാഗം ഫൂലെയുടെയും പിന്നീട് ഡോ. അംബേദ്ക്കറുടെയും നേതൃത്വത്തിൽ തങ്ങളുടെ സാമൂഹ്യാതിർത്തികളെ ഭേദിച്ച് രാഷ്ട്രീയ മുഖ്യധാരകളിലേക്ക് എത്തിയിരുന്നു. ഇതുൾപ്പെടെയുള്ള സവർണ്ണ വരേണ്യ മേധാവിത്വത്തിനെതിരായ വെല്ലുവിളികളാണ് ആർഎസ്എസ് രൂപീകരണത്തിലൂടെ ബ്രാഹ്മണ നേതൃത്വത്തെ അതിന്റെ ആധിപത്യം പുനഃസ്ഥാപിക്കാൻ പ്രേരിപ്പിച്ചത്. ആർഎസ്എസ് രൂപീകരിക്കുന്നതിന് മുമ്പ്, സവർക്കർ അതിന്റെ പ്രത്യയശാസ്ത്ര പശ്ചാത്തലമായി ഹിന്ദുത്വ അഥവാ രാഷ്ട്രീയ ഹിന്ദുത്വം (ഹിന്ദുമതത്തിൽ നിന്ന് വ്യത്യസ്തമാണ് ഹിന്ദുത്വം) സ്ഥാപിച്ചു. ‘ഹിന്ദുത്വ: ആരാണ് ഹിന്ദു?’ എന്ന തന്റെ കൈയെഴുത്തു പ്രതിയിൽ, മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഇന്ത്യയിലെ മറ്റെല്ലാ ന്യൂനപക്ഷങ്ങളും ഒഴികെയുള്ള ഹിന്ദുക്കൾ തങ്ങൾക്ക് ഒരു രാഷ്ട്രമാണെന്ന് സവർക്കർ വാദിച്ചിരുന്നു. 1940-ൽ ഹെഡ്‌ഗേവാറിന്റെ മരണശേഷം, ആർഎസ്‌എസിന്റെ രണ്ടാമത്തെ സർസംഘചാൽക്കയായി മാറിയ ഗോൾവാൾക്കർ അതിനെ ഒരു തീവ്രവാദ ഹിന്ദുത്വ സംഘടനയായി വികസിപ്പിച്ചു, തൊട്ടുകൂടാത്തവരെ കീഴടക്കാനും മതന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്‌ലിംകളെ കളങ്കപ്പെടുത്താനും ഇല്ലാതാക്കാനും ശ്രമിച്ചു.

പല ചരിത്രകാരന്മാരും പണ്ഡിതന്മാരും ചൂണ്ടിക്കാണിച്ചതുപോലെ, യൂറോപ്പിൽ, പ്രത്യേകിച്ച് ഇറ്റലിയിലും ജർമ്മനിയിലും, യുദ്ധങ്ങൾക്കിടയിലുള്ള കാലഘട്ടത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്വ രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധിയുടെ കാലഘട്ടത്തിൽ ഉടലെടുത്ത യൂറോപ്യൻ ഫാസിസവുമായും (ക്ലാസിക്കൽ ഫാസിസം) തുടക്കം മുതൽ തന്നെ ആർഎസ്എസിന് അടുത്ത ബന്ധമുണ്ടായിരുന്നു. അക്കാലത്തെ ആർഎസ്എസ്  നേതാക്കൾ മുസ്സോളിനി, ഹിറ്റ്ലർ തുടങ്ങിയ ഫാസിസ്റ്റ് നേതാക്കളുമായി നേരിട്ട് ബന്ധം സ്ഥാപിച്ചിരുന്നു. ഉദാഹരണത്തിന്, ഹെഡ്‌ഗേവാറിന്റെ ഉപദേഷ്ടാവും രാഷ്ട്രീയ ഗുരുവുമായ മൂൻജെ 1931-ൽ ഇറ്റാലിയൻ ഫാസിസ്റ്റ് സ്വേച്ഛാധിപതി മുസ്സോളിനിയെ സന്ദർശിച്ചു.  കറുത്ത ഷർട്ട് അണിഞ്ഞ അർദ്ധസൈനിക ഗുണ്ടകളെ പരിശീലിപ്പിച്ച ഫാസിസ്റ്റ് അക്കാദമി ഓഫ് ഫിസിക്കൽ എജ്യുക്കേഷനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 1937-ൽ നാസിക്കിൽ ഭോൻസല മിലിട്ടറി സ്കൂൾ ആരംഭിച്ചു. ഇതിലൂടെ സെൻട്രൽ ഹിന്ദു മിലിട്ടറി എജ്യുക്കേഷൻ സൊസൈറ്റിയുടെ മാനേജ്‌മെന്റിന് കീഴിലുള്ള ആർഎസ്എസ് പ്രവർത്തകർക്കും ഹിന്ദുത്വ ഗുണ്ടകൾക്കും അർദ്ധസൈനിക പരിശീലനം നൽകി. 2008ലെ മാലേഗാവ് സ്‌ഫോടനം ഉൾപ്പെടെയുള്ള ഹിന്ദുത്വ തീവ്രവാദ ഗ്രൂപ്പുകളുടെ ഭീകര പ്രവർത്തനങ്ങളുമായി ഭോൻസാല സ്‌കൂളിന്റെ ബന്ധം ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. ഹിറ്റ്‌ലറെ പ്രശംസിച്ച ഗോൾവാൾക്കർ ഹിറ്റ്‌ലറുടെ വംശീയ വിശുദ്ധിയുടെ സിദ്ധാന്തം ഉയർത്തിപ്പിടിച്ചു. സെമിറ്റിക് വംശങ്ങളെയും ജൂതന്മാരെയും ഹിറ്റ്‌ലർ തുടച്ചുനീക്കാനുള്ള നാസി രീതിയെ അദ്ദേഹം പ്രശംസിക്കുകയും മുസ്ലീം പ്രശ്നം പരിഹരിക്കാൻ ഇന്ത്യക്ക് ഇത് ഒരു നല്ല പാഠമായി നിർദ്ദേശിക്കുകയും ചെയ്തു. RSS ന്റെ അടിസ്ഥാന പ്രത്യയശാസ്ത്രം അല്ലെങ്കിൽ ഹിന്ദു രാഷ്ട്ര സിദ്ധാന്തം അനുസരിച്ച്, “ഹിന്ദുക്കളും ഹിന്ദുക്കളും മാത്രം, ഇന്ത്യൻ രാഷ്ട്രം രൂപീകരിക്കുക”എന്നാണ്.  അതേ സമയം, ഗോൾവാൾക്കറെ സംബന്ധിച്ചിടത്തോളം, ജാതീയത ‘ഹിന്ദു രാഷ്ട്ര’ത്തിന്റെ പര്യായമായിരുന്നു. ചരിത്രപരമായി ഇന്ത്യ ബഹുമതവും ബഹുഭാഷയും ബഹുഭാഷയും ഉൾക്കൊള്ളുന്ന പ്രദേശമാണ്. അതു പോലെ വംശീയവും ബഹുസാംസ്കാരികവും അനേകം ദേശീയതകളും ചേർന്നതാണ്.  മനുഷ്യത്വരഹിതമായ ജാതി വ്യവസ്ഥ ഈ സ്വത്വങ്ങളെയെല്ലാം മുറിച്ചുകടക്കുന്നുണ്ട്.   ഒരു ഫാസിസ്റ്റ് സംഘടന എന്ന നിലയിൽ, RSS അതിന്റെ തുടക്കം മുതൽ തന്നെ ഇസ്ലാമോഫോബിയ, ക്രിസ്ത്യൻ, കമ്മ്യൂണിസ്റ്റ്, സ്ത്രീ വിരുദ്ധ, ദളിത് വിരുദ്ധമായിരുന്നിട്ടുണ്ട്. തങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ അക്രമം ഉപയോഗിക്കുന്ന പതിവും നിലനിർത്തുന്നു.

കൊളോണിയൽ അധിനിവേശത്തിൻ കീഴിൽ, അടിച്ചമർത്തപ്പെട്ട രാജ്യങ്ങൾക്ക് ദേശീയതയും ദേശസ്നേഹവും സത്തയിൽ കൊളോണിയൽ വിരുദ്ധമായിരുന്നു. എന്നാൽ സാമ്രാജ്യത്വ വിരുദ്ധ സമരത്തെ വഞ്ചിച്ചതിന്റെ മറവായിരുന്നു ആർഎസ്എസിന്റെ ‘സാംസ്കാരിക ദേശീയത’. മുസ്ലീങ്ങളോടുള്ള വംശഹത്യ വിദ്വേഷത്തോടൊപ്പം, ബ്രിട്ടീഷ് സാമ്രാജ്യത്വത്തോടുള്ള തീവ്രമായ അടിമത്തവും ആർഎസ്എസിൽ തുടക്കം മുതൽ അന്തർലീനമായിരുന്നു. ഇക്കാരണത്താൽ, അത് ബ്രിട്ടീഷ് കാലഘട്ടത്തിലെ സ്വാതന്ത്ര്യ സമരവുമായി പൂർണ്ണമായും വേർപിരിഞ്ഞു. ബ്രിട്ടീഷുകാരോട് പോരാടി തങ്ങളുടെ ഊർജം പാഴാക്കരുതെന്നും മുസ്ലീങ്ങൾ, ക്രിസ്ത്യാനികൾ, കമ്മ്യൂണിസ്റ്റുകൾ തുടങ്ങിയ ‘ആഭ്യന്തര ശത്രുക്കളോട്’ പോരാടാൻ അത് നീക്കിവെയ്ക്കണമെന്നും ആർഎസ്എസ് ഉന്നത നേതൃത്വം അതിന്റെ അണികളെ ഉപദേശിച്ചു. അത്തരത്തിലായിരുന്നു ആ സംഘടന ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പരിസരത്ത് നില കൊണ്ടിരുന്നത്. എന്നാൽ ഭരണഘടനാ അസംബ്ലി ഇന്ത്യൻ ഭരണഘടനയുടെ കരട് തയ്യാറാക്കുമ്പോൾ, ആ ഭരണഘടന അംഗീകരിക്കുന്നതിനെ ശക്തമായി എതിർത്തു കൊണ്ട് ആർഎസ്എസ് മുന്നോട്ട് വരികയും അതിന്റെ സ്ഥാനത്ത് ‘മനുസ്മൃതി’ (സ്ത്രീകളെയും ദളിതരെയും മനുഷ്യത്വമില്ലാത്തവരായി തിരിച്ചറിയുന്ന ചാതുർവർണ്യത്തിന്റെ അഥവാ വർണ്ണ സമ്പ്രദായത്തിന്റെ വിശുദ്ധ ഗ്രന്ഥം) നിർദ്ദേശിക്കുകയും ചെയ്തു. റിപ്പബ്ലിക്കൻ ഭരണഘടന വരേണ്യ ജാതികളുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി എല്ലാ ജാതികൾക്കും തുല്യത നൽകും എന്ന ഘട്ടത്തിലായിരുന്നു ഈ നിർദ്ദേശം. വാസ്തവത്തിൽ, അംബേദ്കറുടെ നേതൃത്വത്തിൽ രൂപീകരിച്ച ഭരണഘടനയെ എതിർക്കുന്നതിന് വളരെ മുമ്പുതന്നെ, 1947 ഓഗസ്റ്റിൽ ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ ത്രിവർണ ദേശീയ പതാകയെയും എതിർത്തിരുന്നു. തീർച്ചയായും, 1948-ൽ രാഷ്ട്രപിതാവിന്റെ കൊലപാതകത്തെത്തുടർന്ന്, ഏതാനും മാസത്തേക്ക് RSS നിരോധിക്കപ്പെട്ടിരുന്നു. 1949 ജൂലൈ 11-ന് RSS നിരോധനം നീക്കാൻ സർദാർ പട്ടേൽ മുന്നോട്ട് വച്ച വ്യവസ്ഥകളിലൊന്ന് “ഭരണഘടനയോടും ഇന്ത്യയുടെ ദേശീയ പതാകയോടും കൂറു പുലർത്തുക” എന്നായിരുന്നു. എന്നാൽ അരനൂറ്റാണ്ടിലേറെയായി ഈ ദൗത്യം പിന്തുടരാൻ തയ്യാറാകാതിരുന്ന ആർഎസ്എസ് ദേശീയ പതാക ഉയർത്താൻ തുടങ്ങിയത് വാജ്പേയിയുടെ ഭരണകാലത്ത് മാത്രമാണ്.

ഈ സമയത്ത് 2003ൽ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ സവർക്കറുടെ ഛായാചിത്രം അനാച്ഛാദനം ചെയ്യുകയും ചെയ്തു.

 

വ്യക്തമായും, യുദ്ധങ്ങൾക്കിടയിലുള്ള കാലഘട്ടത്തിലെ യൂറോപ്യൻ ഫാസിസത്തിന്റെ കാര്യത്തിലെന്നപോലെ, സാമ്രാജ്യത്വ കാലഘട്ടത്തിൽ, ഭരണവ്യവസ്ഥയുടെ അന്തർലീനമായ വൈരുദ്ധ്യങ്ങളുടെ മൂർച്ച കൂടുന്നതാണ് ധന-മൂലധന രംഗത്തെ ഏറ്റവും പിന്തിരിപ്പൻ വിഭാഗങ്ങളായ ഫാസിസ്റ്റുകളുടെ ഉയർച്ചയ്ക്ക് അവസരമൊരുക്കുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സാധാരണ കൊള്ളയും ചൂഷണവും വഴി പ്രതിസന്ധി പരിഹരിക്കാൻ കഴിയാതെ വരുമ്പോൾ, ജനകീയ സമരങ്ങൾ അനിയന്ത്രിതമാകുമ്പോൾ, രാഷ്ട്രീയ-സാമ്പത്തിക സാഹചര്യങ്ങളും സാമൂഹിക സംഘർഷങ്ങളും ഫാസിസ്റ്റ് ശക്തികൾക്ക് അധികാരം പിടിക്കാൻ അനുകൂലമായിത്തീരുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, 1970കളിലെ പ്രതിസന്ധിയും ഇന്ദിരാഗാന്ധി ഭരണകൂടത്തിന്റെ അടിയന്തരാവസ്ഥ പ്രഖ്യാപനവുമാണ് അതുവരെ മുഖ്യധാരയ്ക്ക് പുറത്ത് നിലനിന്നിരുന്ന ആർഎസ്എസിനെ രാഷ്ട്രീയ വെളിച്ചത്തിലേക്ക് വരാൻ പ്രാപ്തമാക്കിയത്. ഒരു പുരോഗമന-ജനാധിപത്യ ബദലിന്റെ അഭാവത്തിൽ, അടിയന്തരാവസ്ഥ വിരുദ്ധ പ്രസ്ഥാനത്തിന്റെ മുൻനിരയിലേക്ക് വരാൻ ആർഎസ്എസ് പ്രസ്തുത സാഹചര്യം ഫലപ്രദമായി ഉപയോഗിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ, ജനസംഘത്തെ മാറ്റി, ആർഎസ്എസ് ബിജെപിയെ അതിന്റെ രാഷ്ട്രീയ ഉപകരണമായി രൂപീകരിച്ചു. ബാക്കിയുള്ളവ സമകാലിക ചരിത്രത്തിന്റെ ഭാഗമാണ്. നൂറുകണക്കിന് രഹസ്യവും പരസ്യവുമായ തീവ്രവാദ-ഭീകര സംഘടനകളെ നയിക്കുന്നതും സ്ഥലകാലങ്ങളിൽ അതിന്റെ സ്വാധീനം വിപുലീകരിക്കുകയും ആഴത്തിലാക്കുകയും തീവ്ര വലതുപക്ഷ സാമ്പത്തിക തത്വശാസ്ത്രം കൈക്കൊള്ളുകയും  യുഎസ് നേതൃത്വത്തിലുള്ള സാമ്രാജ്യത്വ ക്യാമ്പിനോടുള്ള അചഞ്ചലമായ വിധേയത്വം നിലനിർത്തുകയും ചെയ്തു കൊണ്ട് ഇന്നും ആർഎസ്എസ് ഒരു സാംസ്കാരിക സംഘടനയായി സ്വയം അവകാശപ്പെട്ടു കൊണ്ടിരിക്കയാണ്. വൻതോതിലുള്ള കോർപ്പറേറ്റ് ഫണ്ടിംഗിന്റെ പിന്തുണയുള്ള എണ്ണമറ്റ വിദേശ കാവി വിപുലീകരണങ്ങളും അനുബന്ധ സ്ഥാപനങ്ങളുമായി ലോകത്തിലെ ഏറ്റവും വലിയ ഫാസിസ്റ്റ് സംഘടനയായി ആർഎസ്എസ് വളർന്നു കഴിഞ്ഞിരിക്കുന്നു.

ആദ്യത്തെ ആഗോള വൻ പ്രതിസന്ധി, സ്റ്റാഗ്ഫ്ലേഷൻ, സംഭവിച്ചതോടെ എഴുപതുകൾ യുദ്ധാനന്തര നിയോകൊളോണിയൽ ക്രമത്തിലെ ഒരു വഴിത്തിരിവ് കൂടിയായിത്തീർന്നു. തൽഫലമായി, ഇടതുപക്ഷത്തിന്റെ പ്രത്യയശാസ്ത്ര-രാഷ്ട്രീയ തിരിച്ചടികൾ മുതലെടുത്ത്, സാമ്രാജ്യത്വം അതിന്റെ ക്ഷേമ മുഖംമൂടി ഉപേക്ഷിയ്ക്കുകയും നിയോലിബറലിസം എന്ന് വിളിക്കപ്പെടുന്ന പരിപാടിയിലൂടെ മൂലധന സമാഹരണ പ്രക്രിയയിൽ മാറ്റം വരുത്തുകയും ചെയ്തു. മുകളിൽ സൂചിപ്പിച്ചതുപോലെ, 1970-കളിൽ ഇന്ത്യ അഭിമുഖീകരിച്ച രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധിയുടെ ഫലമായി 1975-ൽ ഇന്ദിര ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിലേക്ക് നയിച്ച സംഭവം ഈ സാമ്രാജ്യത്വ പ്രതിസന്ധിയുമായി അവിഭാജ്യമായി ബന്ധപ്പെട്ടിരിക്കുന്നു. 1977-ൽ അടിയന്തരാവസ്ഥ പിൻവലിച്ചെങ്കിലും, അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള കാലഘട്ടത്തിൽ, ഇന്ത്യൻ ഭരണകൂടം നവലിബറൽ ആജ്ഞകൾക്ക് കീഴടങ്ങുകയും സാമ്രാജ്യത്വ-കോർപ്പറേറ്റ് മൂലധനത്തിന്റെ നിയോകൊളോണിയൽ കൊള്ള തീവ്രമാക്കുകയും ചെയ്തു. ആഗോള കോർപ്പറേറ്റ് മൂലധനവുമായുള്ള കൂടുതൽ സംയോജനത്തിന് കാരണമായ ഇന്ത്യയുടെ ഈ അങ്ങേയറ്റം പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിലാണ് നെഹ്‌റുവിയൻ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള ‘വികസന’ മാതൃക ഉപേക്ഷിച്ച് നവലിബറൽ നയങ്ങളെ ആശ്ലേഷിച്ചത്.  ഇതേ നയങ്ങളാണ് ഒടുവിൽ ബിജെപിയെ അതിന്റെ രാഷ്ട്രീയ പാർട്ടിയായി ഉയർത്തി ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കി, അതായത്, ഒരു ഹിന്ദുത്വ ഫാസിസ്റ്റ് രാഷ്ട്രമാക്കി മാറ്റുന്നതിനുളള തന്ത്രമായി ഉദ്ദേശിച്ചിട്ടുള്ളത്. കൂടാതെ, കോൺഗ്രസ് പിന്തുടരുന്ന മൃദുഹിന്ദുത്വത്തിന്റെ സുഗമമായ പങ്ക് ഫലപ്രദമായി മുതലെടുത്ത്, വൻതോതിലുള്ള കോർപ്പറേറ്റ് പിന്തുണയോടെ, താരതമ്യേന കുറഞ്ഞ സമയത്തിനുള്ളിൽ ബിജെപിയെ ഇന്ത്യയിലെ ഏറ്റവും വലിയ ഭരണവർഗ പാർട്ടിയായി മാറ്റാൻ ഫാസിസ്റ്റ് ആർഎസ്എസിന് എളുപ്പമായിരുന്നു. ആഗോള തലത്തിൽ നവഫാസിസത്തിന്റെ ഉയർച്ചയുടെ പശ്ചാത്തലത്തിൽ സൂക്ഷ്മ, സ്ഥൂല തലങ്ങളിൽ അതിന്റെ ബഹുമുഖ പ്രത്യാഘാതങ്ങളോടെ ഭരണകൂട അധികാരത്തിന്റെ ഫാസിസ്റ്റ് അധിനിവേശത്തിന് അത് വഴിയൊരുക്കുകയും ചെയ്തു.

20-ആം നൂറ്റാണ്ടിന്റെ അവസാന പാദം മുതൽ രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക മേഖലകളിൽ ഫാസിസ്റ്റ് സ്വാധീനം സ്ഥാപിക്കാൻ ആർഎസ്എസിനെ പ്രാപ്തമാക്കിയ പ്രക്രിയയുടെ മുഴുവൻ വിശദീകരണവും ഇവിടെ ഉദ്ദേശിക്കുന്നില്ല. 1920കളിലെ രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് പൊടുന്നനെ ഉയിർത്തെഴുന്നേറ്റ മുസ്സോളിനി-ഹിറ്റ്ലർ ഫാസിസത്തിൽ നിന്ന് വ്യത്യസ്തമായി, ആർഎസ്എസ് നയിക്കുന്ന ഇന്ത്യൻ ഫാസിസം ഒരു നൂറ്റാണ്ടോളം നീണ്ടുനിൽക്കുന്ന വ്യവസ്ഥാപിതവും സുസ്ഥിരവും നീണ്ടതുമായ, ഇന്ത്യൻ ഭരണകൂടത്തിന്റെ മുഴുവൻ സിവിലിയൻ, സൈനിക ഉപകരണങ്ങളും ചൂഴ്ന്നു നിൽക്കുന്ന  ഒരു പ്രക്രിയയിൽ വേരൂന്നിയതാണ്. മറ്റ് സാമ്രാജ്യത്വ ശക്തികളുമായി കടുത്ത വൈരുദ്ധ്യം പുലർത്തിയിരുന്ന ക്ലാസിക്കൽ ഫാസിസത്തിൽ നിന്ന് വ്യത്യസ്തമായി, കൊളോണിയൽ കാലഘട്ടത്തിലും യുദ്ധാനന്തര നിയോ കൊളോണിയൽ കാലഘട്ടത്തിലും ഹിന്ദുത്വ ഫാസിസ്റ്റുകൾ തുടക്കം മുതൽ തന്നെ അന്താരാഷ്ട്ര ധനമൂലധനത്തിന് വിധേയരായിട്ടുണ്ട്. എന്നിരുന്നാലും, നവലിബറൽ കാലഘട്ടത്തിൽ, 1980-കൾ മുതലുള്ള രാമജന്മഭൂമി പ്രസ്ഥാനം, തീവ്ര വലതുപക്ഷ നവലിബറൽ നയങ്ങൾ ഇന്ത്യ സ്വീകരിച്ച പശ്ചാത്തലത്തിൽ 1992-ൽ നടന്ന ബാബറി മസ്ജിദ് തകർക്കൽ, 1990-കളുടെ അവസാനവും വാജ്‌പേയി സർക്കാരിന്റെ കീഴിലും 21-ആം നൂറ്റാണ്ടിന്റെ തുടക്കവും നടപ്പാക്കപ്പെട്ട ‘ആഗോളീകരണത്തിന്റെ രണ്ടാം തലമുറ’, 2002-ലെ ഗുജറാത്ത് വംശഹത്യ, 2014-ലെ ആധിപത്യ മോദി ഭരണം, 2019-ൽ മോഡി-2 എന്ന ആവർത്തനം തുടങ്ങിയവ ഈ നവ-ഫാസിസ്റ്റ് പരിവർത്തനത്തിലേക്കുള്ള ചില സുപ്രധാന നാഴികക്കല്ലുകളാണ്.

ഇവയിൽ നിന്നും വ്യക്തമാകുന്നത് പോലെ, മോഡി-2 ന് കീഴിൽ, സമ്പദ്‌വ്യവസ്ഥയുടെ സർവ്വതോന്മുഖമായ കോർപ്പറേറ്റ്-സ്വകാര്യവൽക്കരണത്തിന്റെയും ഭരണഘടനാപരവും ഭരണപരവും ആയ സിവിലിയൻ മേഖലകളുടെയും സ്ഥാപനപര മേഖലകളുടെയും സൈനിക ഘടനകളുടെയും കാവിവൽക്കരണത്തിന്റെയും പശ്ചാത്തലത്തിൽ (ആർഎസ്എസിന്റെ മുൻകയ്യിൽ സൈനിക സ്‌കൂളുകൾ ആരംഭിക്കുന്നത് മുതൽ അഗ്നിപഥ് പദ്ധതി വരെ) 1939-ൽ ഗോൾവാൾക്കർ തന്റെ ‘നമ്മൾ, നമ്മുടെ രാഷ്ട്ര നിർവ്വചനം’ എന്ന, മനുസ്മൃതിയുടെ തത്വങ്ങൾക്ക് അനുസൃതമായി തയ്യാറാക്കിയ രചനയിൽ  അസന്ദിഗ്ധമായി നിർവചിച്ചിട്ടുള്ളതു പോലെ അസഹിഷ്ണുതയുള്ള ഒരു ദൈവാധിപത്യ രാഷ്ട്രമായ ഹിന്ദുരാഷ്ട്രം സ്ഥാപിക്കുക എന്ന ആത്യന്തിക ലക്ഷ്യത്തിലേക്ക് RSS നീങ്ങുകയാണ്. മുസ്ലീം വിരുദ്ധത അടക്കമുള്ള (ഉദാഹരണത്തിന് ഇന്ന് ഭൂമിയിൽ ഏറ്റവും പീഡിപ്പിക്കപ്പെടുന്ന” ന്യൂനപക്ഷം എന്ന് യുഎൻ വിശേഷിപ്പിക്കുന്ന റോഹിങ്ക്യകളെ “നുഴഞ്ഞുകയറ്റക്കാർ” എന്ന് ചിത്രീകരിക്കുന്നത് പോലെയുള്ള) ഹിന്ദുത്വത്തിന്റെ എല്ലാ പ്രത്യേകതകളും, അടിച്ചമർത്തപ്പെട്ട ജാതി സംഘടനകളെ ഹിന്ദുത്വത്തിലേക്ക് സമന്വയിപ്പിക്കുന്നതിനായി  അപനിർമ്മാണത്തിനും കീഴ്‌പ്പെടുത്തുന്നതിനുമുള്ള പാൻ-ഇന്ത്യൻ ഏകീകൃത നീക്കങ്ങൾ. യുക്തിസഹ-ശാസ്ത്രപരമായ ചിന്തകൾ അടക്കം ആധുനികതയുടെ എല്ലാ മൂല്യങ്ങളുടെയും നിരാസം, പാരമ്പര്യവാദത്തിലും അവ്യക്തവൽക്കരണ(obscurantism)ത്തിലും ആരാധന വളർത്തൽ, വിയോജിപ്പിനെയും വിസമ്മതത്തെയും രാജ്യദ്രോഹമായി കണക്കാക്കൽ, വീരത്വത്തെയും വരേണ്യത്തെയും ആരാധിക്കൽ, കമ്മ്യൂണിസ്റ്റ് വിരുദ്ധത, കോർപ്പറേറ്റ് ഫിനാൻസ് മൂലധനവുമായുള്ള വിട്ടുവീഴ്ചയില്ലാത്ത സംയോജനം എന്നിവ ആർഎസ്എസ് നവഫാസിസത്തിന്റെ പ്രകടിത സവിശേഷതകളാണ്.

നവഫാസിസത്തിലേക്കുള്ള സമീപനത്തെക്കുറിച്ച്

ഈ നിർണായക ഘട്ടത്തിൽ, നിയോഫാസിസത്തെക്കുറിച്ചുള്ള മൂർത്തമായ ധാരണ – അതായത്, ഫാസിസവുമായി ബന്ധപ്പെട്ട പഴയ നിർവ്വചനങ്ങളും പ്രയോഗങ്ങളും അപ്രസക്തമായിത്തീർന്ന നവലിബറലിസത്തിന് കീഴിലുള്ള ഫാസിസം എന്തെന്ന് സമൂർത്തമായി മനസ്സിലാക്കേണ്ടത് ഫാസിസ്റ്റ് വിരുദ്ധ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനും ഫാസിസത്തെ പരാജയപ്പെടുത്തുന്നതിനും അത്യന്താപേക്ഷിതമാണ്. ഏറ്റവും പിന്തിരിപ്പൻ കോർപ്പറേറ്റ്-ഫിനാൻസ് മൂലധനത്തിന്റെ മേധാവിത്വവുമായുള്ള ഫാസിസത്തിന്റെ അവിഭാജ്യമായ സംയോജനമാണ് അതിന്റെ സാർവത്രിക സ്വഭാവം എന്നതിൽ സംശയമില്ല. എന്നിരുന്നാലും, എല്ലാ സാഹചര്യങ്ങൾക്കും ഫാസിസത്തിന്റെ ആവിർഭാവത്തിന് ഒരു നിശ്ചല രൂപമോ മാതൃകയോ ആരോപിക്കുന്നത് തെറ്റാണ്. അത് ഫാസിസ്റ്റ് വിരുദ്ധ സമരങ്ങൾ കെട്ടിപ്പടുക്കുന്നതിനു കൂടിയും തടസ്സമാകും. ഉദാഹരണത്തിന്, ഫിനാൻസ് മൂലധനത്തിലെ ഉറച്ച അടിത്തറയുമായി ബന്ധപ്പെട്ട് ഫാസിസത്തെ നിർവചിച്ച കോമിന്റേണിന്റെ ഏഴാം കോൺഗ്രസ് (1935), കൊളോണിയൽ, അർദ്ധ കൊളോണിയൽ രാജ്യങ്ങളിലും ഫാസിസത്തിന്റെ വിവിധ വികസന ഗതികൾ അടിവരയിട്ടിരുന്നു. ഈ രാജ്യങ്ങളുടെ കാര്യത്തിൽ കോമിന്റേൺ”ജർമ്മനിയിലും ഇറ്റലിയിലും മറ്റ് മുതലാളിത്ത രാജ്യങ്ങളിലും നമ്മൾ കണ്ടു ശീലിച്ച ഫാസിസത്തെക്കുറിച്ച് ഒരു ചോദ്യവുമില്ല” എന്നഭിപ്രായപ്പെട്ടിരുന്നു.  അതായത്, രാജ്യങ്ങളുടെ പ്രത്യേക രാഷ്ട്രീയ, സാമ്പത്തിക, ചരിത്ര സാഹചര്യങ്ങളെ ആശ്രയിച്ച്, ഫാസിസം വ്യത്യസ്ത രൂപങ്ങൾ സ്വീകരിക്കാം.

ഈ നിർണായക ചോദ്യത്തിന് ഇന്ന് ഒരു സ്ഥൂലതല മാനമുണ്ട്. രാജ്യത്തെ മുഴുവൻ പുരോഗമന-ജനാധിപത്യ വിഭാഗങ്ങൾ, തൊഴിലാളിവർഗം, കർഷകർ, അടിച്ചമർത്തപ്പെട്ട ജനങ്ങൾ, ബുദ്ധിജീവികൾ എന്നിവർക്കെതിരെ കോർപ്പറേറ്റ്-ധനമൂലധനത്തിന്റെ ഏറ്റവും പിന്തിരിപ്പനും ഭീകരവുമായ ഘടകങ്ങളുടെ സർക്കാരാണ് ഫാസിസം എന്നതിൽ സംശയമില്ല. എന്നിരുന്നാലും, 20-ആം നൂറ്റാണ്ടിലെ യുദ്ധങ്ങൾക്കിടയിലുള്ള കാലഘട്ടത്തിൽ ക്ലാസിക്കൽ ഫാസിസം ഉയർന്നുവന്നപ്പോൾ, ധനമൂലധനം അല്ലെങ്കിൽ സാമ്രാജ്യത്വം അതിന്റെ കൊളോണിയൽ ഘട്ടത്തിലായിരുന്നു. മറുവശത്ത്, ഇന്ന് സാമ്രാജ്യത്വം അതിന്റെ നവകൊളോണിയൽ ഘട്ടത്തിലാണ്. മൂലധന സമാഹരണത്തിന്റെ പ്രതിസന്ധി കാരണം, അതിന്റെ ക്ഷേമ മുഖംമൂടി ഉപേക്ഷിച്ച്, ധനമൂലധനം നവലിബറലിസത്തെ ആശ്ലേഷിച്ചിരിക്കുന്നു. കോർപ്പറേറ്റ് മൂലധനം അനിയന്ത്രിതവും അതിർത്തികൾ ഭേദിച്ചു കടക്കുന്നതുമായ രൂപത്തിലൂടെ വ്യക്തമാക്കുന്നതു പോലെ അതിന്റെ സത്ത മൂലധനത്തിന്റെ ആഗോളീകരണമോ അഥവാ അന്താരാഷ്ട്രവൽക്കരണമോ ആണ്. 21-ആം നൂറ്റാണ്ടിന്റെ ആരംഭം മുതൽ സാമ്രാജ്യത്വ പ്രതിസന്ധി രൂക്ഷമായതോടെ, പ്രത്യേകിച്ച് 2008-ലെ “sub prime പ്രതിസന്ധി” മുതൽ, ഡിജിറ്റൈസേഷൻ പോലുള്ള frontier technologyയിലെ ആധുനിക രീതികൾ വരെ ഉപയോഗിച്ച്, സാമ്രാജ്യത്വം അതിന്റെ ഭാരം ലോകത്തിന്റെ ചുമലിലേക്ക് കൂടുതൽ മാറ്റുന്നതിൽ ഏർപ്പെട്ടിരിക്കുകയാണ്. ആളുകൾ. ഈ സന്ദർഭത്തിൽ, പ്രതിലോമ, വംശീയ, വർഗീയ, പുനരുത്ഥാന, മതമൗലികവാദ, വിദ്വേഷ, അവ്യക്തവൽക്കരണ പ്രത്യയശാസ്ത്രങ്ങളെ അതിന്റെ രാഷ്ട്രീയ അടിത്തറയായി ഫലപ്രദമായി ഉപയോഗപ്പെടുത്തി ആഗോള തലത്തിൽ കോർപ്പറേറ്റ് മൂലധനത്തിന്റെ സ്വേച്ഛാധിപത്യം നടപ്പിലാക്കാൻ നവഫാസിസം തീവ്രതരമാക്കുന്നു.

അതിനാൽ, ഇന്നത്തെ കോർപ്പറേറ്റ് സമാഹരണത്തിന്റെ യുക്തിയുമായി ബന്ധപ്പെട്ട് നവലിബറൽ ഫാസിസം അഥവാ നവഫാസിസം വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. ഒരു വശത്ത്, ആഗോളീകരണം ഒരു പുതിയ അന്താരാഷ്ട്ര തൊഴിൽ വിഭജനം അടിച്ചേൽപ്പിക്കുകയും ലോകമെമ്പാടും അതിചൂഷണം അഴിച്ചുവിടുകയും അതുവഴി അതിന്റെ സമാഹരണ പ്രതിസന്ധിയെ താൽക്കാലികമായി മറികടക്കുകയും ചെയ്തുകൊണ്ട് പഴയ രാഷ്ട്ര കേന്ദ്രീകൃത ഉൽപാദന പ്രക്രിയയെ പുനഃക്രമീകരിക്കാൻ സാമ്രാജ്യത്വത്തെ പ്രാപ്തമാക്കിയിരിക്കുന്നു. മറുവശത്ത്, ഇടതുപക്ഷത്തിന്റെ പ്രത്യയശാസ്ത്രപരമായ തിരിച്ചടികൾ മുതലെടുത്ത്, വിവിധ രാജ്യങ്ങളിലെ അദ്ധ്വാനിക്കുന്നവരും അടിച്ചമർത്തപ്പെട്ടവരുമായ ജനങ്ങൾക്കിടയിലുള്ള വൈജാത്യവും വൈവിധ്യവും ഉപയോഗപ്പെടുത്തിക്കൊണ്ട്,  “സ്വത്വരാഷ്ട്രീയം”, “മൾട്ടികൾച്ചറലിസം” തുടങ്ങിയ ഉത്തരാധുനിക/പോസ്റ്റ് മാർക്സിസ്റ്റ് നവലിബറൽ ആശയങ്ങളുടെ ഫലപ്രദമായ ഉപയോഗിച്ചു കൊണ്ട് കോർപ്പറേറ്റ് കൊള്ളയിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടുകയും അതുവഴി മൂലധനത്തിനെതിരായ ചെറുത്തുനിൽപ്പിനെ അസംഘടിതമാക്കുകയും ഛിന്നഭിന്നമാക്കുകയും ചെയ്യുക വഴി  സാമ്രാജ്യത്വ വിരുദ്ധ ശക്തികൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നതിലും ധനമൂലധനം വിജയം കണ്ടെത്തുന്നു. അതുപോലെ, കോർപ്പറേറ്റ് ഫിനാൻസ് മൂലധനത്തിന്റെ അപചയവും പിന്തിരിപ്പൻ സത്തയും നവലിബറലിസത്തിന് കീഴിൽ കൂടുതൽ വ്യാപകവും ഭയാനകമായി വിനാശകരവുമായി മാറിയിരിക്കുന്നു. മുതലാളിത്ത-സാമ്രാജ്യത്വ രാജ്യങ്ങൾക്ക് മാത്രമായിരുന്ന ‘ക്ലാസിക്കൽ ഫാസിസത്തി’ന്റെ കാലഘട്ടത്തിൽ നിന്ന് വ്യത്യസ്തമായി, നിയോഫാസിസം, അതായത്, നവലിബറലിസത്തിൻ കീഴിലുള്ള ഫാസിസം ദേശീയ അതിർത്തികൾ മുറിച്ചുകടക്കുന്ന് അന്തർദേശീയമായി മാറിയിരിക്കുന്നു. യൂറോപ്പിലെ സാമ്പത്തിക പ്രഭുക്കന്മാർ തൊഴിലാളികൾക്കും കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കും എതിരെ ഒരു പാൻ-യൂറോപ്യൻ നവഫാസിസ്റ്റ് സഖ്യം ആരംഭിച്ച രീതിയാണ് ഏറ്റവും നല്ല ഉദാഹരണം.

ഇന്ന്, കോർപ്പറേറ്റ് കൊള്ളയുടെ ഫലമായി ഉപജീവനമാർഗ്ഗം, തൊഴിൽ, ആവാസവ്യവസ്ഥ, പരിസ്ഥിതി എന്നീ മേഖലകളിലുണ്ടായ നഷ്ടം സൃഷ്ടിച്ച സാമൂഹികവും സാമ്പത്തികവുമായ അരക്ഷിതാവസ്ഥയുടെ ബഹുജന മനഃശാസ്ത്രം പ്രയോജനപ്പെടുത്താൻ എല്ലായിടത്തും നവഫാസിസ്റ്റുകൾ അഹോരാത്രം പണിയെടുക്കുകയാണ്. നവലിബറൽ നയങ്ങൾക്ക് ബദലില്ലാത്ത ‘സോഷ്യൽ ഡെമോക്രാറ്റുകൾ’ ഉൾപ്പെടെയുള്ള മുഖ്യധാരാ പരമ്പരാഗത പാർട്ടികളിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെടുന്നതും ഇവർ മുതലാക്കുന്നുണ്ട്. രാജ്യങ്ങളുടെ പ്രത്യേകതകൾ ഉപയോഗപ്പെടുത്തിക്കൊണ്ട്, നവഫാസിസ്റ്റുകൾ പൊതുവെ ഒരു തനത് സവിശേഷ, ഭൂരിപക്ഷവാദ നയം പിന്തുടരുന്നു, ജനസംഖ്യയുടെ ‘ഏകജാതി’ എന്ന് വിളിക്കപ്പെടുന്ന ഭാഗത്തെ ഉയർത്തി അതിനെ പലപ്പോഴും മത, വംശീയ/വംശീയ, ഭാഷാ ന്യൂനപക്ഷങ്ങൾ, കുടിയേറ്റക്കാർ, അഭയാർത്ഥികൾ, ദളിതർ, ആദിവാസികൾ, സമൂഹത്തിലെ മറ്റ് പാർശ്വവൽക്കരിക്കപ്പെട്ടതും അടിച്ചമർത്തപ്പെട്ടതുമായ വിഭാഗങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന ‘വിജാതീയ’ വിഭാഗങ്ങൾക്ക് എതിരായി നിർത്തുന്നു.. ഇതുൾപ്പെടെ, ഫാസിസ്റ്റുകൾ അവലംബിക്കുന്ന സർവ്വ മേഖലകളിലെയും അരാഷ്ട്രീയവൽക്കരണവും സോഷ്യൽ എഞ്ചിനീയറിംഗും നവഫാസിസത്തിന്റെ തഴച്ചുവളരുന്നതിന് വളക്കൂറുള്ള മണ്ണ് നൽകുന്നു. തനതായ പ്രത്യേകതകളോടെ, ഇന്ത്യയിലെ ആർഎസ്എസ് ഫാസിസം (കോർപ്പറേറ്റ്-കാവി ഫാസിസം) ഇന്നത്തെ നവഫാസിസത്തിന്റെ ഒരു ഉത്തമ ഉദാഹരണമാണ്. അനിയന്ത്രിതമായ നവലിബറൽ-കോർപ്പറേറ്റ്വൽക്കരണത്തിൽ അധിഷ്‌ഠിതമായ ഇന്ത്യൻ ഭരണകൂടം ഇന്ന് ആർഎസ്‌എസ് പ്രത്യയശാസ്ത്രമായ ‘ഹിന്ദു ദേശീയത’യ്ക്ക് അല്ലെങ്കിൽ ഹിന്ദുത്വത്തിന് അനുസൃതമായി ഒരു ഹിന്ദു ദൈവ (theocratic) രാഷ്ട്രമോ ഹിന്ദുരാഷ്ട്രമോ സ്ഥാപിക്കുന്നതിൽ ഏർപ്പെട്ടിരിക്കുകയാണ്. ഇന്നത്തെ അന്താരാഷ്ട്ര സാഹചര്യങ്ങളുടെ മൂർത്തമായ വിലയിരുത്തൽ കാണിയ്ക്കുന്നത് എല്ലായിടത്തും ഭൂരിപക്ഷ മതം ധനമൂലധനത്തിന് നവഫാസിസത്തിന്റെ (ഉദാഹരണത്തിന്, അമേരിക്കയിലെ ഇവാഞ്ചലിസം, പശ്ചിമേഷ്യയിലെ രാഷ്ട്രീയ ഇസ്ലാം, ഇന്ത്യയിലെ ഹിന്ദുത്വം, ശ്രീലങ്കയിലും മ്യാൻമറിലും ബുദ്ധമതം) പ്രത്യയശാസ്ത്രപരമായ അടിത്തറയായി ഉപയോഗിക്കാൻ അനുയോജ്യമാണ് എന്നാണ്.

ഫാസിസ്റ്റ് വിരുദ്ധ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനെ കുറിച്ച്

മേൽപ്പറഞ്ഞ സംക്ഷിപ്ത രൂപരേഖ പ്രകാരം, മുൻകാല അനുഭവങ്ങളിൽ നിന്നുള്ള പാഠങ്ങളെയും മാത്രമല്ല രാജ്യത്തിന്റെ സവിശേഷതകളുമായി ബന്ധപ്പെട്ട് 21-ആം  നൂറ്റാണ്ടിലെ ധനമൂലധനത്തിന്റെ ചലന നിയമങ്ങളുടെ മൂർത്തമായ വിലയിരുത്തലിന്റെയും  അടിസ്ഥാനത്തിലാണ് ഫാസിസ്റ്റ് വിരുദ്ധ പ്രതിരോധം ആരംഭിക്കേണ്ടത്. തീർച്ചയായും  നവലിബറലിസത്തിന് കീഴിലുള്ള കോർപ്പറേറ്റ്-ഫിനാൻസ് മൂലധനത്തിലെ ഏറ്റവും പിന്തിരിപ്പൻ വിഭാഗങ്ങളുടെ ഭരണമാണ് നവഫാസിസം. അതിനാൽ, ഭരണവർഗ/ബൂർഷ്വാ പാർട്ടികൾ അടിസ്ഥാനപരമായി നവലിബറൽ ആഭിമുഖ്യത്തിൽ ആണെങ്കിലും, അവയെല്ലാം ഫാസിസ്റ്റുകളല്ല. തീർച്ചയായും, നിയമവാഴ്ച, ബൂർഷ്വാ-ജനാധിപത്യ അവകാശങ്ങൾ, ആവിഷ്‌കാര സ്വാതന്ത്ര്യം, പത്രസ്വാതന്ത്ര്യം, സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് എന്നിവയ്‌ക്കായി നിലകൊള്ളുന്ന വിഭാഗങ്ങളുണ്ട്. എന്നിരുന്നാലും, നവലിബറലിസത്തിൽ വേരുകളുള്ള അവരുടെ വർഗ്ഗ സ്വഭാവവും കോർപ്പറേറ്റ് മൂലധനവുമായുള്ള ബന്ധവും ഒപ്പം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലൂടെയുള്ള ഇടപെടലുകൾ മാത്രമാണ് ഒരേയൊരു പ്രവർത്തന മണ്ഡലമെന്ന നിലപാടുകളും, സൂക്ഷ്മവും സ്ഥൂലവുമായ സമസ്ത സാമൂഹിക ജീവിതത്തിന്റെ മേഖലകളെയും കവർന്നെടുത്ത ഫാസിസ്റ്റുകൾക്കെതിരായ പോരാട്ടത്തിൽ മുൻകൈയെടുക്കാൻ ഈ പാർട്ടികളെ അശക്തരാക്കുന്നു. തന്ത്രപരമായ സ്ഥാനങ്ങളിൽ നിന്ന് ഫാസിസ്റ്റ് ശക്തികളെ  തുടച്ചുനീക്കപ്പെടുന്നതുവരെ ഫാസിസ്റ്റ് തിരിച്ചുവരവിന്റെ ഭീഷണി നിലനിൽക്കും എന്നതിനാൽ ഇതിന് ഒരു തിരഞ്ഞെടുപ്പ് വിജയം മാത്രം പോരാ. ഭരണകൂടത്തിന്റെ വിവിധ മേഖലകൾക്കും മേലുള്ള നിയന്ത്രണത്തിനൊപ്പം, കാവി ഫാസിസ്റ്റുകൾ അവരുടെ വിശാലവും സമാനതകളില്ലാത്തതുമായ സംഘടനാ സംവിധാനത്തിലൂടെ ചട്ടമ്പികളെയും   അർദ്ധസൈനിക ഗുണ്ടകളെയും വിന്യസിച്ചു കൊണ്ട് ‘തെരുവ് അധികാര’ത്തിന്മേൽ അതിശയകരമായ തരത്തിൽ നിയന്ത്രണം സ്ഥാപിച്ചു കഴിഞ്ഞിരിക്കുന്നു. ക്ലാസിക്കൽ ഫാസിസത്തിൻ കീഴിലെ അവസ്ഥയിൽ നിന്ന് വ്യത്യസ്തമായി, പാർലമെന്ററി വഴിയിലൂടെ ഫാസിസ്റ്റുകളെ വെല്ലുവിളിക്കാനുള്ള തിരഞ്ഞെടുപ്പ് സാദ്ധ്യത സൈദ്ധാന്തികമായി ഇന്ന് നിലവിലുണ്ടെന്നിരിക്കിലും, തിരഞ്ഞെടുപ്പ് നിലനിൽക്കുന്നിടത്തോളം, സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് തടയപ്പെടുക തന്നെയാണ് ഉണ്ടാവുക. കാരണം ഹിന്ദുത്വ ഫാസിസ്റ്റുകൾ ഭരണത്തിന്റെ മുഴുവൻ നിയന്ത്രണവും വൻതോതിലുള്ള കോർപ്പറേറ്റ് ഫണ്ടിംഗും ശക്തമായ തെരുവ് ശക്തിയും ഉപയോഗപ്പെടുത്തി ഇന്ത്യയെ മനുസ്മൃതിയുടെ കൽപ്പനകളെ അടിസ്ഥാനമാക്കി ഒരു സമ്പൂർണ്ണ ദൈവാധിപത്യ രാഷ്ട്രമാക്കി മാറ്റുന്നതിൽ ഏർപ്പെട്ടിരിക്കുന്നു. അതിനാൽ, രാജ്യവ്യാപകമായി ഫാസിസ്റ്റ് വിരുദ്ധ പ്രസ്ഥാനത്തിന്റെ അഭാവത്തിൽ പാർലമെന്ററി പ്രവർത്തനങ്ങളിലുള്ള കേവലമായ ഊന്നലുകളിലൂടെ  ഫാസിസ്റ്റുകളെ നേരിടാൻ കഴിയില്ല.  ഫാസിസ്റ്റ് ഇതര ഭരണവർഗ പാർട്ടികൾ പലപ്പോഴും അവഗണിക്കുന്ന ഒരു പ്രധാന കാര്യം ഇതാണ്.

വിശാലമായ ‘ഇടത് സ്പെക്ട്രം’ സംബന്ധിച്ച്, അത് ‘സോഷ്യൽ ഡെമോക്രാറ്റുകൾ’ (ഉദാ. സി.പി.എം.) മുതൽ സാഹസികർ (ഉദാ. മാവോയിസ്റ്റുകൾ) വരെയാണ്. ഇതിൽ രണ്ടാമത് പറഞ്ഞ വിഭാഗം, ഭരണവർഗങ്ങളിലെ ഫാസിസ്റ്റ് അനുകൂല, ഫാസിസ്റ്റ് ഇതര വിഭാഗങ്ങൾ തമ്മിൽ വേർതിരിവ് കാണാൻ ശ്രമിക്കുന്നില്ല.  ഈ വിഭാഗീയ സമീപനം കാരണം, നിയോഫാസിസത്തിന്റെ ഏറ്റവും പിന്തിരിപ്പനും ഭീകരവുമായ വർഗസത്തയെ അത് അവഗണിക്കുന്നു.  കേവലമായ ഭരണമാറ്റം മാത്രമായിട്ടാണ് ഈ വിഭാഗീയ ശക്തികൾ ഇതിനെ കാണുന്നത്. മറുവശത്ത്, സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം, ഫാസിസം ഇന്ത്യയിൽ ഇനിയും വരാനിരിക്കുന്നതേയുള്ളൂ, അതിന്റെ സൈദ്ധാന്തികരുടെ അഭിപ്രായത്തിൽ, മോദി ഭരണം “ഫാസിസത്തിലേക്ക് മാറുന്നതിന്റെ വക്കിലാണ്”. അവിടെ “ഫാസിസത്തിന്റെ ലക്ഷണങ്ങൾ” മാത്രമേയുള്ളൂ. ഈ മൂല്യനിർണ്ണയം ഫാസിസത്തോടുള്ള സ്റ്റീരിയോടൈപ്പ് സമീപനത്തിൽ നിന്നാണ് ഉയർന്നുവരുന്നത്.  നിയോഫാസിസത്തെ  യുദ്ധങ്ങൾക്കിടയിലെ കാലഘട്ടത്തിലുണ്ടായിരുന്ന ‘ക്ലാസിക്കൽ ഫാസിസ’ത്തിന്റെ ഒരു പാഠപുസ്തക പകർപ്പായി വീക്ഷിക്കുന്ന രീതിയാണ് ഇവിടെ അവലംബിക്കപ്പെടുന്നത്. നവഫാസിസത്തോടുള്ള ഈ യാന്ത്രിക സമീപനം വൈരുദ്ധ്യാത്മക-ഭൗതിക വിശകലനത്തിന് വിരുദ്ധമാണ്. ഏതൊരു സാമൂഹിക പ്രതിഭാസവും ഒരു പുതിയ ചരിത്ര പശ്ചാത്തലത്തിലും മറ്റൊരു സാമൂഹിക രൂപീകരണത്തിലും രൂപാന്തരപ്പെടുകയും വികസിക്കുകയും ചെയ്യുമ്പോൾ, ആ മൂർത്ത സാഹചര്യത്തിന്റെ പ്രത്യേകതകളോടും സവിശേഷതകളോടും അനിവാര്യമായും സ്വയം പൊരുത്തപ്പെടുന്നുണ്ട്. കൃത്യമായി പറഞ്ഞാൽ, ഫാസിസത്തിന്റെ മൂർത്തമായ പ്രകടനങ്ങൾ സ്ഥലത്തിനും സമയത്തിനും അനുസരിച്ച് വ്യത്യാസപ്പെടുന്നുണ്ട് എന്നർത്ഥം. ക്ലാസിക്കൽ ഫാസിസം ഉടലെടുത്ത കൊളോണിയൽ കാലഘട്ടത്തെ അപേക്ഷിച്ച് ഇന്ന് പാർലമെന്ററി സംവിധാനം ഏതാണ്ട് ഒരു നൂറ്റാണ്ട് പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. കോർപ്പറേറ്റ് ശതകോടീശ്വരന്മാർ രാഷ്ട്രാധികാരത്തിന്റെ കടിഞ്ഞാൺ അതിലൂടെ പരിപാലിക്കുന്നതിലും അത്തരമൊരു  പാർലമെന്റിനെ നിലനിർത്തിക്കൊണ്ട് തൊഴിലാളിവർഗത്തിനും അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾക്കുമെതിരെ നിരന്തരമായ നവഫാസിസ്റ്റ് ആക്രമണങ്ങൾ നടത്തുന്നതിനും  സമർത്ഥരായി മാറിയിരിക്കുന്നു. കോർപ്പറേറ്റ് ബോർഡ് റൂമുകളിൽ നയപരമായ തീരുമാനങ്ങൾ എടുക്കുമ്പോഴും പാർലമെന്റ് ഒരു കെട്ടിടം മാത്രമായി നിലകൊള്ളുകയാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ബൂർഷ്വാ ജനാധിപത്യത്തിന്റെ മൂടുപടത്തിൽ പോലും, ന്യൂനപക്ഷങ്ങൾ, കുടിയേറ്റക്കാർ, അഭയാർഥികൾ, സ്ത്രീകൾ എന്നിവരെ അടിച്ചമർത്തലും ഉന്മൂലനം ചെയ്യലും വംശപരവും വംശീയവുമായ ശുദ്ധീകരണവും കഠിനാധ്വാനം ചെയ്തു നേടിയ  ജനാധിപത്യ അവകാശങ്ങൾ ഉന്മൂലനം ചെയ്യലും, പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചു കൊണ്ട് തൊഴിലാളികൾക്ക് മേലുള്ള അതിചൂഷണം, കാലാവസ്ഥാ വ്യതിയാനത്തിന് വഴി തെളിയ്ക്കുന്ന തരത്തിലുള്ള പ്രകൃതി ചൂഷണവും സാർവ്വത്രിക സൈനികവൽക്കരണവും അടക്കം ഭീകരവാദ രീതികൾ ഉപയോഗിക്കാൻ നവഫാസിസത്തിന് കഴിയും. ഫാസിസത്തോടുള്ള യാന്ത്രിക സമീപനവും നവലിബറൽ-കോർപ്പറേറ്റ്വൽക്കരണത്തിന്റെ മാപ്പുസാക്ഷികൾ എന്ന നിലപാടും കൈക്കൊള്ളുന്ന സോഷ്യൽ ഡെമോക്രാറ്റുകൾ ഇനിയും വരാനിരിക്കുന്ന ഫാസിസത്തിനായി കാത്തിരിക്കുന്നതിന് കാര്യമുണ്ട്. കാരണം അവർ അധികാരത്തിലിരിക്കുമ്പോഴെല്ലാം അവരും അതേ തീവ്രവലതുപക്ഷ നവലിബറൽ നയങ്ങൾ തന്നെയാണ് നടപ്പിലാക്കുന്നത്.

എന്നിരുന്നാലും, ഫാസിസത്തെക്കുറിച്ചുള്ള ഈ വ്യത്യസ്ത ധാരണകൾ, ആർഎസ്എസ് നവഫാസിസത്തെ ചെറുക്കുന്നതിനും പരാജയപ്പെടുത്തുന്നതിനുമായി ഫാസിസ്റ്റ് വിരുദ്ധ പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുക എന്ന അടിയന്തിരവും അനിവാര്യവുമായ കടമയിൽ നിന്ന് വിട്ടുനിൽക്കുന്നതിനുള്ള ന്യായീകരണമാകരുത്. പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായും സംഘടനാപരമായും ശക്തമായ ഒരു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കാലഘട്ടത്തിന്റെ ആവശ്യമാണ് എന്നതിൽ സംശയമില്ല. അതേസമയം, ഇരുപതുകളിൽ ഫാസിസ്റ്റുകൾ യൂറോപ്പിൽ മുന്നേറുമ്പോൾ യൂറോപ്പിലെ പല കമ്മ്യൂണിസ്റ്റ് പാർട്ടികളിലും സംഭവിച്ചതുപോലെ ആത്മഹത്യാപരമായിരിക്കുമെന്നതിനാൽ, അത്തരമൊരു അഖിലേന്ത്യാ പ്രസ്ഥാനം തയ്യാറാകുന്നതുവരെ നമുക്ക് കാത്തിരിക്കാനാവില്ല. 1930-കളിൽ ഫാസിസ്റ്റ് വിരുദ്ധ ഐക്യ മുന്നണി രൂപീകരിച്ചപ്പോൾ, ഫാസിസ്റ്റുകൾ അതിനോടകം തന്നെ വളരെയധികം നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. അതേസമയം, ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ വിശാല ഐക്യമുന്നണിയിൽ ചേർന്ന സാമ്രാജ്യത്വങ്ങൾ ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന ശക്തികളുടെ അടിസ്ഥാനപരമായി വ്യത്യസ്തമായ വർഗ താൽപര്യങ്ങൾ വിശകലനം ചെയ്യുന്നതിൽ പരാജയപ്പെട്ടതും ഫാസിസത്തിന്റെ പരാജയത്തെ തുടർന്നുള്ള തെറ്റായ വിലയിരുത്തലുകളും ആഗോള, ദേശീയ തലങ്ങളിൽ നിരവധി റിവിഷനിസ്റ്റ്-അവസരവാദ വ്യതിയാനങ്ങൾക്ക് കാരണമായി. 1943-ൽ അമേരിക്കൻ സാമ്രാജ്യത്വം അതിന്റെ നിയോ കൊളോണിയൽ ആക്രമണം ആരംഭിക്കാൻ തയ്യാറെടുക്കുമ്പോൾ തന്നെ കോമിന്റേണിന്റെ പിരിച്ചുവിടൽ നടന്നത് ഈ ആഗോളതല വ്യതിയാനത്തിന്റെ ഒരു നല്ല ഉദാഹരണമാണ്, അതേസമയം ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ പങ്കെടുത്ത ധന-മൂലധന ശക്തികളുമായി  തൊഴിലാളിവർഗവും ബൂർഷ്വാസിയും ദീർഘകാല തന്ത്രപരമായ സഖ്യത്തിലേർപ്പെടാൻ അമേരിക്കയിലെ ബ്രൌഡറിസം ആഹ്വാനം ചെയ്തത് ഇത്തരം വ്യതിയാനങ്ങളുടെ       അവിടത്തെ ഒരു ആഭ്യന്തര ദൃഷ്ടാന്തമായിരുന്നു.

ഇത്തരം മുൻകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ വീക്ഷിക്കുമ്പോൾ, നവഫാസിസത്തിനെതിരായ പോരാട്ടം നയിക്കാൻ ശക്തമായ ഒരു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അഭാവം അംഗീകരിക്കുമ്പോഴും, വിഭാഗീയവും അവസരവാദപരവുമായ വ്യതിയാനങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ഏറ്റവും പിന്തിരിപ്പൻ കോർപ്പറേറ്റ്-ബൂർഷ്വാസിക്കും അവർ പിന്തുണച്ച നവഫാസിസ്റ്റ് ഭരണകൂടത്തിനുമെതിരെ പോരാടുന്നതിന് ഭരണവർഗങ്ങളിലെ ഫാസിസ്റ്റ് ഇതര വിഭാഗങ്ങളുമായി സഖ്യത്തിലേർപ്പെടുമ്പോൾ തന്നെ, കമ്മ്യൂണിസ്റ്റുകളും പുരോഗമന ശക്തികളും ഇന്ന് ബൂർഷ്വാസിയിലെ വിവിധ വിഭാഗങ്ങൾക്കിടയിലുള്ള പരസ്പരബന്ധിതവും പരസ്പരം ചൂഴ്ന്നു നിൽക്കുന്നതും സങ്കീർണ്ണവുമായ വർഗ താൽപ്പര്യങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണം. സോഷ്യൽ ഡെമോക്രാറ്റുകളുമായുള്ള ഐക്യമുന്നണിയുമായി മുന്നോട്ടു പോകുമ്പോഴും തളരാതെ  പ്രത്യയശാസ്ത്ര പോരാട്ടം മുന്നോട്ട് കൊണ്ടുപോകണം. കോർപ്പറേറ്റ് താൽപ്പര്യങ്ങൾക്കായി കേരളത്തിൽ സിപിഐ (എം) പോലെ സോഷ്യൽ ഡെമോക്രാറ്റുകൾ അധികാരത്തിലിരിക്കുന്നിടത്ത്, ഈ ദൗത്യം കൂടുതൽ പ്രാധാന്യമർഹിക്കുന്നു. ഈ വിഷയത്തിൽ കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളുടെ ഭാഗത്തുനിന്നുള്ള ഏതൊരു അലംഭാവവും “ഫാസിസ്റ്റ് വിരുദ്ധ ഐക്യത്തിന്റെ” താൽപ്പര്യങ്ങൾക്കായി കമ്മ്യൂണിസ്റ്റുകളുടെ പ്രത്യയശാസ്ത്ര-രാഷ്ട്രീയ ലൈനിന്റെ കീഴടങ്ങലിലേക്ക് നയിക്കും, ഇത് ആത്യന്തികമായി തൊഴിലാളിവർഗ സ്വാതന്ത്ര്യത്തെ ത്യജിക്കുകയും വർഗസമരം പൂർണ്ണമായും ഉപേക്ഷിക്കുകയും ചെയ്യും. ഇതിനർത്ഥം വർഗസമരം ഫാസിസ്റ്റ് വിരുദ്ധ സമരത്തിനെതിരായി ഉയർത്തിപ്പിടിക്കണമെന്നോ രണ്ടും വെള്ളം കയറാത്ത അറകളിലായി സൂക്ഷിക്കണമെന്നോ  ഒന്നിന് പുറകെ ഒന്നായി സ്ഥാപിക്കണമെന്നോ അല്ല; മറിച്ച് രണ്ടും ഫാസിസ്റ്റ് പശ്ചാത്തലത്തിൽ അവിഭാജ്യവും പരസ്പരബന്ധിതവുമാണ്. കോർപ്പറേറ്റ്-കാവി ഫാസിസ്റ്റ് ഭരണകൂടത്തിനെതിരായ നിരവധി സമരങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായിട്ടുണ്ട്. അത് ഹിന്ദുത്വ ഫാസിസത്തിനും തീവ്ര വലതുപക്ഷ നവലിബറൽ നയങ്ങൾക്കുമെതിരായ പോരാട്ടങ്ങളെ സമന്വയിപ്പിച്ചിട്ടുമുണ്ട്, അതായത് ഫാസിസ്റ്റ് വിരുദ്ധ സമരത്തിന്റെയും വർഗസമരത്തിന്റെയും ഘടകങ്ങൾ ഈ സമരങ്ങൾ  ഉൾക്കൊള്ളുന്നുണ്ട്. മുസ്ലീങ്ങൾക്ക് പൗരത്വം നിഷേധിക്കുന്നതിനെതിരായ ജനകീയ മുന്നേറ്റമായ CAA വിരുദ്ധ പ്രസ്ഥാനം, കാർഷിക കോർപ്പറേറ്റ്വൽക്കരണത്തിനെതിരായ ചരിത്രപ്രസിദ്ധമായ കർഷക പ്രസ്ഥാനം എന്നിവ രണ്ട് ഉദാഹരണങ്ങളാണ്. ഈ പ്രക്ഷോഭങ്ങളിൽ സമ്പന്ന കർഷകരുടെ സംഘടനകളും പാർട്ടികളും മുതൽ അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾ വരെ ഏതാണ്ടെല്ലാ ഫാസിസ്റ്റ് വിരുദ്ധ ശക്തികളും  സജീവമായി പങ്കെടുത്തിരുന്നു. ഈ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ, മതേതര, ജനാധിപത്യ, ഇടതുപക്ഷ ശക്തികൾ അടങ്ങുന്ന, എല്ലാ ഫാസിസ്റ്റ് വിരുദ്ധ വിഭാഗങ്ങളുമായി ഐക്യപ്പെടുന്ന കോർപ്പറേറ്റ്വൽക്കരണത്തിനും കാവി ഫാസിസ്റ്റ് ശക്തികൾക്കുമെതിരായ സുസ്ഥിരവും വിട്ടുവീഴ്ചയില്ലാത്തതുമായ പോരാട്ടങ്ങൾ വികസിപ്പിക്കാനുള്ള സാധ്യതകൾ രാജ്യത്തുടനീളം ഉയർന്നുവരുന്നുണ്ട്. ഈ സമരങ്ങളിൽ ഉചിതമായ സംഘടനാ ഇടപെടലുകൾ ഉണ്ടായാൽ, തൊഴിലാളിവർഗം, പ്രത്യേകിച്ച് അസംഘടിത വിഭാഗങ്ങൾ, കർഷകർ, സ്ത്രീകൾ, ദളിതർ, ആദിവാസികൾ, ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾ, പ്രത്യേകിച്ച് പീഡിപ്പിക്കപ്പെടുന്ന മുസ്ലീങ്ങളും യുവാക്കളും വിദ്യാർത്ഥികളും കോർപ്പറേറ്റ് കൊള്ളകൾക്കെതിരെയും ആവാസവ്യവസ്ഥ- പരിസ്ഥിതി നാശം, ജാതി അതിക്രമങ്ങൾ, വർഗീയ അടിച്ചമർത്തൽ, ജനാധിപത്യ അവകാശങ്ങളുടെ ലംഘനം തുടങ്ങിയവയ്ക്കെതിരെയും അണിനിരക്കും. അത്തരം ചെറുത്തുനിൽപ്പ് സമരത്തോടൊപ്പം നവലിബറൽ നയങ്ങൾക്കും ആർഎസ്എസ് നവഫാസിസത്തിനും എതിരെ ഒരു രാഷ്ട്രീയ ബദലിനെക്കുറിച്ചുള്ള സംവാദങ്ങളും ചർച്ചകളും ആരംഭിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടത്തണം. വിപ്ലവ ഇടതുപക്ഷ, ജനാധിപത്യ, പോരാട്ട ശക്തികളുമായി സംസ്ഥാനതല ഏകോപനത്തിലേക്ക് നയിക്കുന്ന ഇത്തരം സംരംഭങ്ങൾക്ക് കോർപ്പറേറ്റ്-ഹിന്ദുത്വ ഫാസിസത്തിനെതിരെ ഒരു പൊതു പരിപാടിയുടെ അടിസ്ഥാനത്തിൽ ദേശീയ ഏകോപനത്തിന്റെ ഉദയത്തിനുള്ള അന്തരീക്ഷം സൃഷ്ടിക്കാൻ കഴിയും. ഈ നീക്കം ഐക്യപ്പെട്ടുള്ള തെരഞ്ഞെടുപ്പ് പോരാട്ടങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യാം. ആർഎസ്എസ് നവ ഫാസിസ്റ്റ് ശക്തികളുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന മനുവാദത്തിനും ദലിതർക്കെതിരെ നടക്കുന്ന മനുഷ്യത്വരഹിതമായ ബ്രാഹ്മണ ജാതി ആചാരങ്ങൾക്കും എതിരെ ഫലപ്രദമായ ചെറുത്തുനിൽപ്പ് കെട്ടിപ്പടുക്കുന്നതിന്റെയും വളർത്തുന്നതിന്റെയും നിർണായക പ്രാധാന്യമാണ് ഇവിടെ പ്രസക്തമായിട്ടുള്ളത്. അതിനാൽ ഇന്ത്യൻ ഫാസിസത്തിന്റെ പ്രത്യയശാസ്ത്ര അടിത്തറയായ മനുവാദി-ഹിന്ദുത്വത്തിനെതിരെ എല്ലാ പുരോഗമന ബുദ്ധിജീവികളുമായും സമാന ചിന്താഗതിക്കാരുമായും ഐക്യപ്പെടുന്ന ഉചിതമായ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ ഇടപെടലുകൾ, ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. പാർലമെന്ററി-പാർലമെന്ററിയേതര സമരങ്ങൾ ഉൾപ്പെടുന്ന അത്തരമൊരു പ്രസ്ഥാനം, ശരിയായ രീതിയിൽ ആരംഭിച്ചാൽ, മൂർത്തമായ വ്യവസ്ഥകൾക്കനുസൃതമായി തെരഞ്ഞെടുപ്പ് പോരാട്ടങ്ങളിൽ പാർലമെന്ററി പാർട്ടികളിലെ ഫാസിസ്റ്റ് ഇതര വിഭാഗങ്ങളുമായി തന്ത്രപരമായ സഖ്യത്തിനുള്ള സാധ്യതയും ആരായാൻ കഴിയും. ഫാസിസ്റ്റുകളുമായി കൂട്ടുകൂടുന്ന പിന്തിരിപ്പൻ ഘടകങ്ങളെ ഒറ്റപ്പെടുത്തുന്നതിന് ഭരണവർഗങ്ങൾക്കുള്ളിലെ വൈരുദ്ധ്യങ്ങളെ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ ഫാസിസ്റ്റ് വിരുദ്ധ പ്രസ്ഥാനത്തെ ഇത് പ്രാപ്തമാക്കുകയും ചെയ്യും.

You may also like

Leave a Comment